തിരുവനന്തപുരം: ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ അന്വേഷണ സംഘത്തെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അഞ്ചംഗ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റവന്യൂ-ഡിസാസ്റ്റർ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി കൺവീനറായ സമിതിയിൽ പ്രമുഖ ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി ഐ.എഫ്.എസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ.(Wayanad Kalladi Landslide probe panel formed financial aid announced)
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാർ കമ്പനി നിർമ്മാണ വേളയിൽ കരാർ നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികളുടെ കൃത്യത വിലയിരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വരാനിരിക്കുന്ന ഈ റിപ്പോർട്ട് തുരങ്കപാത പദ്ധതിയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് ധനസഹായം നൽകുക. അതേസമയം, കള്ളാടി ദുരന്തഭൂമിയിൽ മണ്ണിനടിയിൽപ്പെട്ട വിക്രം റാണയ്ക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്. അപകടത്തിൽ ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
Story Summary
The Kerala government has appointed a five-member expert committee led by the Revenue and Disaster Management Secretary to investigate the tragic landslide at the Anakkampoyil-Kalladi tunnel road construction site. The government also announced a compensation of ₹5 lakh for the families of the deceased and ₹2 lakh for the injured, as search operations continue for the final missing worker.

