തിരുവനന്തപുരം: സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ (മാസപ്പടി കേസ്) മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് നേരെ നിർണ്ണായക നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Veena Vijayan phone seized ED court). റെയ്ഡിനിടെ വീണയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്ത സ്വകാര്യ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനകൾക്കായി കോടതിയിൽ സമർപ്പിക്കും. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ പി.എം.എൽ.എ (PMLA) കോടതിയിലാണ് സമർപ്പിക്കുക.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 242 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി ഇഡി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. വീണ വിജയന്റെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾക്ക് പുറമെ വീണയുടെ പേരിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ (Fixed Deposits) രേഖകളും ഇഡി പിടിച്ചെടുത്തു. കൂടാതെ, തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയിൽ നടത്തിയ പരിശോധനയിലും കേസിനെ സ്വാധീനിക്കുന്ന പ്രധാന രേഖകൾ കണ്ടെത്തിയതായി ഇഡി സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അക്രമങ്ങൾ പെട്ടെന്നുണ്ടായതല്ലെന്നും ഇതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നുമാണ് ഏജൻസിയുടെ കണ്ടെത്തൽ. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇഡി ആസ്ഥാനത്തെ ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പത്തിടങ്ങളിൽ കൂട്ട റെയ്ഡ്; എട്ടര മണിക്കൂർ നീണ്ട പരിശോധന
കഴിഞ്ഞ ദിവസം പുലർച്ചെ ആറ് മണിയോടെയാണ് പിണറായി വിജയന്റെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും വസതികൾ ഉൾപ്പെടെ സംസ്ഥാനത്തെ പത്തിടങ്ങളിലും ബംഗളൂരുവിൽ രണ്ടിടങ്ങളിലുമായി ഒരേസമയം ഇഡി റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിൽ ഒരു വനിത ഉൾപ്പെടെ അഞ്ച് ഇഡി ഉദ്യോഗസ്ഥരും എട്ട് കേന്ദ്രസേനാംഗങ്ങളുമാണ് പരിശോധന നടത്തിയത്. എട്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് വീണയുടെ മൊഴിയും രേഖപ്പെടുത്തി ഫോണും മറ്റ് നിക്ഷേപ രേഖകളും പിടിച്ചെടുത്തത്.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സിഎംആർഎൽ കമ്പനി 1 കോടി 72 ലക്ഷം രൂപ നൽകിയതിന്റെ കാരണവും അതിനായുള്ള കരാറുകളുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കണ്ടെടുത്ത രേഖകളും ഫോണിലെ ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും വീണ വിജയനെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന കാര്യത്തിൽ ഇഡി അന്തിമ തീരുമാനമെടുക്കുക.
അതേസമയം, കണ്ണൂർ പാണ്ഡ്യാലമുക്കിലെ പിണറായി വിജയന്റെ തറവാട്ടു വീട്ടിലും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വസതിയിലും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന ‘സെർച്ച് നോട്ട്’ എഴുതി നൽകിയാണ് ഇഡി സംഘം മടങ്ങിയത്. സംഘപരിവാറിന് മുന്നിൽ ഒരു കാരണവശാലും മുട്ടുമടക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചപ്പോൾ, കേന്ദ്ര ഏജൻസിയുടെ വേട്ടയാടലുകളെ ഒരുമിച്ച് നേരിടുമെന്ന് വസതിക്ക് മുന്നിലെത്തിയ പ്രവർത്തകരോട് പിണറായി വിജയൻ വ്യക്തമാക്കി.
Story Summary: In a major update on the CMRL-Exalogic monthly pay-off case, the ED has frozen 242 accounts worth ₹18.36 crore and seized Veena Vijayan’s phone, which will be submitted to the PMLA court for scientific analysis. Critical documents were recovered from Pinarayi Vijayan’s residence, while the ED stated that the subsequent attack on its officials was planned.

