റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: വാഴക്കാട് പോലീസ് സ്റ്റേഷൻ പരിസരത്ത് നിയമലംഘനങ്ങളെത്തുടർന്ന് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി (Vazhakkad Police Station vehicle issue). റോഡരികിലെ ഈ വാഹനക്കൂട്ടം കാരണം ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമാകുകയാണ്. നിലവിൽ പോലീസ് സ്റ്റേഷൻ പണിക്കർപുരായയിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ടെങ്കിലും, പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇപ്പോഴും കോഴിക്കോട്-എടവണ്ണപ്പാറ സംസ്ഥാന പാതയിലെ വാഴക്കാട് റോഡിന്റെ ഇരുവശങ്ങളിലുമായാണ് ഇട്ടിരിക്കുന്നത്. ഈ സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഴക്കാട് പ്രിയ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ പോലീസിന് നിവേദനം നൽകി.
റോഡിന്റെ ഇരുഭാഗങ്ങളിലും വാഹനങ്ങൾ നിരത്തിയിട്ടിരിക്കുന്നത് കാരണം വളവുകളിലും മറ്റും എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് ഡ്രൈവർമാരെ വലിയ പ്രതിസന്ധിയിലാക്കുന്നു. കൂടാതെ, നിയമവിരുദ്ധമായി മണൽ കടത്തിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുനൽകുന്ന സമയത്ത് മണൽ റോഡരികിൽ തട്ടുന്നത് മറ്റൊരു വലിയ ഭീഷണിയാണ്. ഇത്തരത്തിൽ റോഡരികിൽ കുന്നുകൂടുന്ന മണൽ പ്രധാന പാതയിലേക്ക് പടരുന്നത് ഇരുചക്ര വാഹനങ്ങൾ തെന്നിമാറാനും ഗുരുതരമായ അപകടങ്ങൾ സംഭവിക്കാനും കാരണമാകുന്നു. സംസ്ഥാന പാതയിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റോഡരികിലെ വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് ക്ലബ് ഭാരവാഹികളുടെ ആവശ്യം.
Summary: The Priya Arts and Sports Club in Vazhakkad has submitted a petition to the police demanding the removal of seized vehicles parked along the Kozhikode-Edavannappara State Highway. These vehicles, parked on both sides of the road near the police station, obstruct visibility for drivers and have caused frequent accidents. Additionally, sand spilling from seized trucks onto the road has become a major hazard for two-wheeler riders in the area.

