മലപ്പുറം: ഒൻപത് പേർ കൊല്ലപ്പെട്ട വാൽപ്പാറ അപകടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ട്രാവലർ ഡ്രൈവർ അല്ലെന്നും, സ്‌കൂളിലെ ബസ് ഡ്രൈവർ ആണെന്നും കണ്ടെത്തി. തമിഴ്‌നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി.(Valparai tragedy, School bus driver was driving the vehicle)
അപകടത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത് പതിമൂന്നാം വളവിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് ഒൻപതാം വളവിലേക്ക് പതിക്കുകയായിരുന്നു എന്നാണ്. താഴേക്ക് പതിക്കുന്നതിനിടയിൽ വാഹനം വലിയ പാറക്കെട്ടുകളിൽ ഇടിച്ചതാണ് തകർച്ചയുടെ ആഘാതം കൂട്ടിയത്.
വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ മൂന്ന് പേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മറ്റുള്ളവർ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഷഹദിൻ, മുഹമ്മദ് ഫായിസ്, നൗഷാദ് എന്നിവരാണിത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഉൾപ്പെട്ട 13 അംഗ സംഘം അപകടത്തിൽപ്പെട്ടത്.

