മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മസ്നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ നാല് ദിവസമായി ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.(Valparai tragedy, 10-year-old girl who miraculously survived, leaves hospital)
അപകടത്തിൽ മസ്നീന്റെ ഉമ്മ മരിച്ചിരുന്നുവെങ്കിലും, കുട്ടി ഈ വിവരം ഇതുവരെ അറിഞ്ഞിട്ടില്ല. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് വാൻ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു.
ഡ്രൈവർ ഉൾപ്പെടെ 13 പേർ സഞ്ചരിച്ചിരുന്ന വാനിലുണ്ടായിരുന്ന 10 പേർ ദുരന്തത്തിൽ മരണപ്പെട്ടു. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സഹ ഡ്രൈവർ നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. നൗഷാദ് അലിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

