ബംഗളൂരു: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സിയാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ ഭിന്നത രൂക്ഷമാകുന്നു. ഭരണസമിതിയെയും എക്സിക്യൂട്ടീവ് ബോർഡിനെയും ഇരുട്ടിൽ നിർത്തി എടുത്ത തീരുമാനത്തിൽ അതൃപ്തി വ്യക്തമാക്കി ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ദിലീപ് തിർക്കി, ഡയറക്ടർ ജനറൽ ആർ.കെ. ശ്രീവാസ്തവയ്ക്ക് കാരണം കാണിക്കൽ കത്തയച്ചു.(Dilip Tirkey Questions Saffron Jersey Change Dispute In Hockey India)
ജേഴ്‌സിയുടെ മാറ്റം വെറുമൊരു നിറംമാറ്റം മാത്രമല്ലെന്നും സുതാര്യതയുടെയും ഭരണപരമായ നിർദ്ദേശങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 15-ന് നെതർലാൻഡ്സിലും ബെൽജിയത്തിലുമായി ആരംഭിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മൂന്ന് ആഴ്ച മാത്രം ശേഷിക്കെ ഇത്തരമൊരു മാറ്റം കൊണ്ടുവന്നതിന്റെ ഔചിത്യത്തെ തിർക്കി ചോദ്യം ചെയ്തു. ജേഴ്‌സി മാറ്റത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി താൻ വിവരമറിഞ്ഞതെന്നും തിർക്കി വെളിപ്പെടുത്തി.
കളിക്കാരുടെ ശ്രദ്ധയും മാനസിക ഏകാഗ്രതയും നശിക്കാൻ ഇത് കാരണമാകുമോ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തീരുമാനത്തിന് പിന്നിൽ ആരുടെ ഉത്തരവാദിത്തമാണുള്ളതെന്നും, സ്പോൺസർമാരുമായും സഹകരിക്കുന്ന സ്ഥാപനങ്ങളുമായും കൂടിയാലോചനകൾ നടന്നിട്ടുണ്ടോ എന്നും വ്യക്തമാക്കിക്കൊണ്ട് തെളിവുകൾ സഹിതം ചൊവ്വാഴ്ച വൈകുന്നേരത്തിനകം മറുപടി നൽകാൻ അദ്ദേഹം ഡയറക്ടർ ജനറലിന് അന്ത്യശാസനം നൽകി. ഇന്ത്യൻ ഹോക്കിയുടെ പാരമ്പര്യത്തിന്റെ കാവൽക്കാർ മാത്രമാണ് നമ്മളെന്നും അതിനെ നിസ്സാരമായി കാണരുതെന്നും ദിലീപ് തിർക്കി ഓർമ്മിപ്പിച്ചു.
Story Summary
Hockey India President Dilip Tirkey issued a strongly worded letter to DG RK Srivastava over the controversial switch from traditional blue to a saffron jersey. Tirkey questioned the bypass of the Executive Board and highlighted governance and timing concerns ahead of the World Cup.


