തിരുവനന്തപുരം: തമിഴ്നാട്ടിലെ വാൽപ്പാറയിൽ മലപ്പുറം പാങ്ങ് ഗവ. യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇരയായവർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.(Valparai disaster, Government provides financial assistance to families of deceased)
മരണമടഞ്ഞവരിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബാംഗങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ വീതം അനുവദിക്കുന്നത്. നൗഷാദ് അലി (സ്കൂൾ ബസ് ഡ്രൈവർ), സാജിദ (പാചകത്തൊഴിലാളി), റുഖിയ, ഷക്കീല, മുഹമ്മദ് ഹിഷാം എന്നിവരാണിത്. അപകടത്തിൽപ്പെട്ട മറ്റ് അധ്യാപകർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കും. ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് ചികിത്സയ്ക്കായി അധിക തുക ചെലവായിട്ടുണ്ടെങ്കിൽ ആ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാൻ തീരുമാനമായിട്ടുണ്ട്. ശമ്പള കമ്മീഷന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി പുതുതായി സൃഷ്ടിച്ച 14 അധിക തസ്തികകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.

