ന്യൂഡൽഹി: ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ (Savariya basanth murder uzbekistan) സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കേരള പൊലീസ് മേധാവിക്ക് (DGP) കർശന നിർദേശം നൽകി.
ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ കഴിഞ്ഞ ജൂലൈ മൂന്നാം തീയതിയാണ് ഉസ്‌ബെക്കിസ്ഥാനിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്. മരണത്തിന് തൊട്ടുമുമ്പ് പെൺകുട്ടി കടുത്ത ശാരീരിക പീഡനത്തിന് ഇരയായെന്നും, നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ ബന്ധുക്കൾ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ. പെൺകുട്ടി നേരിട്ട ക്രൂരതകളെക്കുറിച്ചുള്ള പുറത്തുവരുന്ന പരാതികളിൽ ദേശീയ വനിതാ കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് സാവരിയയുടെ സുഹൃത്തായ സദറുൽ അന എന്നയാളെ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവുമായും (MEA) ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്‌കെന്റിലെ ഇന്ത്യൻ എംബസിയുമായും കൃത്യമായ ഏകോപനം ഉറപ്പാക്കി അന്വേഷണം ഊർജിതമായി മുന്നോട്ട് കൊണ്ടുപോകാനാണ് കേരള ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സാവരിയയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികളും വിദേശത്ത് പുരോഗമിക്കുന്നതിനിടെയാണ് കേസിൽ വനിതാ കമ്മീഷന്റെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്. കേസിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നിയമപരമായ തുടർനടപടികൾ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോർട്ടാണ് ഒരാഴ്ചയ്ക്കകം കമ്മീഷന് മുൻപാകെ സമർപ്പിക്കേണ്ടത്.
Story Summary: The National Commission for Women (NCW) has registered a suo motu case into the murder of Malayali student Savariya Basanth in Uzbekistan. The commission directed the Kerala DGP to conduct an immediate probe and submit a detailed report within seven days, following serious allegations of physical harassment and forced conversion before her death.

