കൊച്ചി: അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ) പേരിൽ വ്യാജ ആയുധ നിർമ്മാണക്കരാർ ചമച്ച് 700 കോടി രൂപ തട്ടിയെടുത്ത രാജ്യാന്തര റാക്കറ്റിൽ മലയാളി സാന്നിധ്യം (US Department of Defense Fake Weapons Contract). തട്ടിപ്പ് സംഘത്തിന്റെ ഇന്ത്യയിലെ പ്രധാന ഏജന്റുമാർ നാലംഗ മലയാളി സംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. റാക്കറ്റിന് വേണ്ടി വ്യാജ കരാറുകളും സത്യവാങ്മൂലങ്ങളും ചമച്ചു നൽകിയ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകൻ ഇപ്പോൾ പോലീസിന്റെ കടുത്ത നിരീക്ഷണത്തിലാണ്. കേസിലെ മുഖ്യ പ്രതിസ്ഥാനത്തുള്ള ന്യൂഡൽഹി ആസ്ഥാനമായുള്ള ‘വിപിവിവി ടെക്നോ കൺസ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരാക്കിയ രേഖകളും വാദങ്ങളും പൂർണ്ണമായും വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായവരിൽ നൂറിലധികം മലയാളികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള അഞ്ഞൂറോളം പേരുണ്ടെന്നാണ് പ്രാഥമിക വിവരം. നിലവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് പോലീസ് വിപുലമായ അന്വേഷണം നടത്തുന്നത്.
കോടികൾ നഷ്ടപ്പെട്ട നിക്ഷേപകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസിനെ സമീപിക്കാൻ തുടങ്ങിയതോടെ വിദേശത്തേക്ക് കടന്ന ‘ഡോ. സാബ്’ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഈ വൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ. യു.എസിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെന്ന വ്യാജേനയാണ് ഇയാൾ വൻകിട നിക്ഷേപ സംഗമങ്ങളിൽ പങ്കെടുത്തിരുന്നത്. പറവൂർ സ്വദേശി കെ.എം. വർഗീസ് (1.45 കോടി), കൊല്ലം സ്വദേശി എസ്. ശ്രീറാം (65 ലക്ഷം), തിരുവനന്തപുരം സ്വദേശി എ. ഹരികൃഷ്ണൻ (ഒരു കോടി) എന്നിവരുടെ പരാതികളിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കേരള പോലീസ് ശേഖരിച്ച വിവരങ്ങൾ കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറിയതോടെ സി.ബി.ഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കേസിൽ ഇടപെട്ടിട്ടുണ്ട്. തട്ടിയെടുത്ത കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയതായാണ് സൂചന. എന്നാൽ തങ്ങളുടെ പക്കൽ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് വിപിവിവി കമ്പനി ചെയർമാൻ വെങ്കിട വെങ്കട് അവകാശപ്പെടുന്നുണ്ടെങ്കിലും, യു.എസ് പ്രതിരോധ വകുപ്പുമായി ഒപ്പിട്ടതായി പറയുന്ന ഉപകരാറിലെ ദുരൂഹതകളെക്കുറിച്ച് പ്രതികരിക്കാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
Summary: The Kerala Police revealed that a four-member Malayali gang acted as the Indian agents for an international racket that defrauded investors of ₹700 crores using fake US Department of Defense weapon contracts. The mastermind behind the multi-crore scam, known as ‘Dr. Saab’, impersonated an Indian diplomat to attract wealthy investors and has reportedly fled the country. Following complaints filed by several victims in Kerala, the state police have transferred the case details to the Central Home Ministry, prompting immediate actions from central investigative agencies like the CBI.

