കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിയെ പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.(Train stone-pelting case, Accused says he threw stone at an owl)
ട്രെയിനിന് നേരെയല്ല, മറിച്ച് അവിടെയുണ്ടായിരുന്ന ഒരു മൂങ്ങയെ ലക്ഷ്യം വെച്ചാണ് താൻ കല്ലെറിഞ്ഞതെന്നാണ് കൃഷ്ണകുമാർ പോലീസിന് നൽകിയ മൊഴി. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കടലുണ്ടിയിൽ നിന്ന് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ മാസം 30-നാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിലെ ജനറൽ കോച്ചിൽ ജനലരികിൽ ഇരിക്കുകയായിരുന്ന വടകര പുറമേരി സ്വദേശി ഐശ്വര്യയ്ക്ക് കല്ലേറിൽ ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ താടിയെല്ലിനും പല്ലിനും കല്ലേറിൽ സാരമായ ക്ഷതമേറ്റു.

