Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
HomeKeralaവെടിക്കെട്ടില്ലാത്ത തൃശൂർ പൂരം: മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പൂരനഗരിയിൽ നിയന്ത്രണങ്ങൾ, കുടമാറ്റം...

വെടിക്കെട്ടില്ലാത്ത തൃശൂർ പൂരം: മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പൂരനഗരിയിൽ നിയന്ത്രണങ്ങൾ, കുടമാറ്റം 15 മിനിറ്റാക്കി, ആനകളുടെ എണ്ണത്തിൽ മാറ്റമില്ല | Thrissur Pooram

🎙️ Latest Podcast

തൃശ്ശൂർ: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം ചടങ്ങുകളിൽ വലിയ നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരും തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം ഭാരവാഹികളും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ആഘോഷങ്ങൾ കുറച്ച് ആചാരങ്ങൾ മാത്രം നിലനിർത്താൻ ധാരണയായത്.(Thrissur Pooram without fireworks, Restrictions in the wake of the Mundathikode tragedy)

സാമ്പിൾ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, ഉപചാരം ചൊല്ലി പിരിയുന്ന സമയത്തെ വെടിക്കെട്ട്, പകൽ വെടിക്കെട്ട് എന്നിവ പൂർണ്ണമായും ഒഴിവാക്കും. ആചാരത്തിന്റെ ഭാഗമായി കതിനകൾ മാത്രമേ പൊട്ടിക്കൂ. സാധാരണ ഒരു മണിക്കൂറോളം നീളുന്ന കുടമാറ്റം ഇത്തവണ 15 മിനിറ്റായി ചുരുക്കി. മാറ്റുന്ന കുടകളുടെ എണ്ണത്തിലും കുറവുണ്ടാകും.

ആനകളുടെ എണ്ണത്തിൽ കുറവ് വരുത്തില്ല. 15 ആനകളെ തന്നെ പൂരത്തിന് എഴുന്നള്ളിക്കും. ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവ് ഉൾപ്പെടെയുള്ള മേളങ്ങളിലും മറ്റ് ആചാരപരമായ ചടങ്ങുകളിലും മാറ്റമുണ്ടാകില്ല. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ തീവ്രതയും ആൾനാശവും കണക്കിലെടുത്താണ് ദേവസ്വങ്ങൾ ഇത്തരം ഒരു കടുത്ത തീരുമാനത്തിന് തയ്യാറായത്. ആഘോഷത്തേക്കാൾ പ്രധാനം മനുഷ്യജീവനാണെന്ന നിലപാടിൽ യോഗം ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു.

കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകൾ ഉണ്ടാകും. സാധാരണ 55 സെറ്റ് കുടകളാണ് മത്സരിച്ച ഇരു വിഭാഗവും ഉയർത്തുക. പൂരത്തിന്റെ ആവേശം നിലനിർത്തിക്കൊണ്ടുതന്നെ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഈ നടപടി. മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ നില ഇപ്പോഴും ആശങ്കാജനകമാണ്. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയായ സതീഷ് ഉൾപ്പെടെ നാല് പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 11 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. നാല് പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.