ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ കോട്ടയം സ്ഥാനാർഥി ആയി തോമസ് ചാഴികാടൻ
![eff](https://timeskerala.com/static/c1e/client/91214/uploaded/b140df5c3361c47680ae1d7f3115028e.png)
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ കോട്ടയം സ്ഥാനാർഥി ആയി തോമസ് ചാഴികാടൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇത് എട്ടാം തവണയാണ് ചാഴികാടൻ ജനവിധി തേടുന്നത്. കെ.എം.മാണിയുടെ ആഗ്രഹമാണ് ചാഴികാടൻ്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സഫലമാകുന്നതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കോട്ടയത്തിൻ്റെ വികസനത്തിന് ചുക്കാൻ പിടിച്ച ജനപ്രതിനിധിയാകാൻ ചാഴികാടന് കഴിഞ്ഞുവെന്ന് ജോസ് കെ മാണി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വിശദീകരിച്ചു.കോട്ടയത്ത് സിറ്റിംഗ് സീറ്റിന് പുറമെ മൂന്ന് സീറ്റ് ഉറപ്പിക്കാനാണ് കേരള കോൺഗ്രസ് എം ശ്രമിക്കുന്നത്. പത്തനംതിട്ടയിലോ ഇടുക്കിയിലോ ചാലക്കുടിയിലോ വടകരയിലോ.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
എന്നാൽ, പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച ചൂണ്ടിക്കാട്ടി ഇടതുപാർട്ടി നാല് സീറ്റ് ആവശ്യം തള്ളുമോയെന്ന ആശങ്കയുണ്ട്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ വോട്ട് ശതമാനം കുറയാൻ കാരണം കേരള കോൺഗ്രസിൻ്റെ മുന്നണിമാറ്റമാണ്. അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകൾ കേരള കോൺഗ്രസ് എമ്മിൻ്റെ ശക്തികേന്ദ്രങ്ങളാണ്.2021ൽ ഉമ്മൻചാണ്ടിയുടെ ലീഡ് കുറയുകയും മാണിഗ്രൂപ്പ് വന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കൂടുതൽ സീറ്റ് ലഭിക്കുകയും ചെയ്തു. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ അകലകുന്നത്ത് ചാണ്ടി ഉമ്മന് 4151 വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അകലകുന്നത്ത് യു.ഡി.എഫിന് 1304 വോട്ട് ലഭിച്ചപ്പോൾ ഇടതുപക്ഷത്തിന് 1029 വോട്ടിൻ്റെ കുറവുണ്ടായി. അധികാര കേന്ദ്രങ്ങളിലെ യുഡിഎഫ് മുന്നേറ്റവും വോട്ട് ചോർച്ചയും കൂടുതൽ സീറ്റുകൾ തേടാനുള്ള കേരള കോൺഗ്രസ് എമ്മിൻ്റെ തീരുമാനത്തിന് തിരിച്ചടിയായേക്കും. അങ്ങനെയെങ്കിൽ സിറ്റിംഗ് സീറ്റുൾപ്പെടെ രണ്ട് ലോക്‌സഭാ സീറ്റുകളെങ്കിലും ഉറപ്പാക്കാനാണ് ശ്രമം.