തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കെ.എസ്. ശബരിനാഥന് മറുപടിയുമായി വി.കെ. പ്രശാന്ത്. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് വട്ടിയൂർക്കാവിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും അല്ലാതെ ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Office is for the convenience of the people, VK Prasanth to KS Sabarinathan)
ബിജെപി ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ ചില പ്രത്യേക അജണ്ടകളുടെ ഭാഗമായാണ് എംഎൽഎ ഓഫീസ് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഇതിന് ശബരിനാഥനെപ്പോലെ ഒരാൾ കൂട്ടുനിൽക്കുന്നത് എന്തിനാണെന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. ഇത്തരത്തിലുള്ള തിട്ടൂരങ്ങൾക്ക് ശിരസ്സ് കുനിച്ചാൽ കേരളത്തിന്റെ സ്ഥിതി എന്താകുമെന്നും പ്രശാന്ത് ചോദിച്ചു.
മണ്ഡലത്തിലെ ജനങ്ങൾക്ക് ഏത് സമയത്തും അനുവാദത്തിന് കാത്തുനിൽക്കാതെ കടന്നുവരാൻ കഴിയുന്ന സ്ഥലമായതിനാലാണ് ശാസ്തമംഗലം തിരഞ്ഞെടുത്തത്. ഏഴ് വർഷമായി ഓഫീസ് അവിടെ സുഗമമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ എംഎൽഎമാരെയും പോലെ തനിക്കും ഹോസ്റ്റലിൽ മുറിയുണ്ട്. എന്നാൽ സാധാരണക്കാർക്ക് ഹോസ്റ്റലിലെ നിയന്ത്രണങ്ങൾക്കിടയിൽ വന്ന് തന്നെ കാണുന്നതിനേക്കാൾ എളുപ്പം ശാസ്തമംഗലത്തെ ഓഫീസാണ്. മാർച്ച് 31 വരെയുള്ള വാടക തുക കൃത്യമായി അടച്ചിട്ടുണ്ട്. ആ കാലാവധി കഴിഞ്ഞതിനുശേഷം മറ്റ് കാര്യങ്ങൾ ആലോചിക്കാമെന്നും അദ്ദേഹം ആവർത്തിച്ചു.
തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ള സാഹചര്യത്തിൽ നഗരസഭയുടെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കൗൺസിലറായ ശബരിനാഥൻ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇരുനേതാക്കളും തമ്മിലുള്ള വാക്പോര് മുറുകിയത്.