തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പ്പുരയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം (Mundathikode Fireworks Accident). ഇന്ന് ചേർന്ന അനുശോചന യോഗത്തിലാണ് സഹായധനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
വെടിക്കെട്ട് കരാറുകാരനും ലൈസൻസിയുമായ മുണ്ടത്തിക്കോട് സതീഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ദേവസ്വം നൽകും. ഇതിനുപുറമെ, അപകടത്തിൽ മരിച്ച മറ്റ് അഞ്ച് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റ് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും സഹായധനമായി കൈമാറും.
ഏപ്രിൽ 21-നാണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കോപ്പുകൾ നിർമ്മിക്കുന്നതിനിടെയായിരുന്നു മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയിൽ സ്ഫോടനം സംഭവിച്ചത്. അപകടത്തിൽ സതീഷ് ഉൾപ്പെടെ 17 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് നടത്തിയത്. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത അനുശോചന യോഗത്തിലാണ് ദേവസ്വത്തിന്റെ ഈ നിർണ്ണായക തീരുമാനം.
Story Summary: Thiruvambadi Devaswom has announced financial aid for the families of those killed in the Mundathikode fireworks explosion. The licensee’s family and five others will receive ₹5 lakh each, while the families of other deceased workers will be granted ₹2 lakh.

