കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പുരസ്കാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.(There are many criminal cases, Petition in High Court to stop awarding Padma Bhushan to Vellappally Natesan)
വെള്ളാപ്പള്ളി നടേശനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേസുകളിൽ പ്രതിയായ ഒരാൾക്ക് ബഹുമതി നൽകുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. പുരസ്കാരത്തിനായി ഒരാളെ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്നും ഹർജിയിൽ ആരോപണമുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പത്മ പുരസ്കാരങ്ങൾ നൽകുന്നത് തെറ്റാണെന്നാണ് ട്രസ്റ്റിന്റെ നിലപാട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേന്ദ്ര സർക്കാരിനോട് ഈ വിഷയത്തിൽ നിലപാട് തേടിയിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.

