തിരുവനന്തപുരം: യുവനേതാക്കൾക്കിടയിലെ ദീർഘകാലത്തെ സംഘടനാ പരിചയവും മലബാറിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ നിർണ്ണായക സ്വാധീനവുമാണ് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിനെ വി.ഡി. സതീശൻ മന്ത്രിസഭയിൽ എത്തിച്ചിരിക്കുന്നത്. പ്രാദേശിക, സാമുദായിക ഘടകങ്ങൾ ശക്തമായി പരിഗണിക്കേണ്ടി വന്നതിനാൽ അവസാന നിമിഷം വരെ സിദ്ദിഖ് മന്ത്രിപ്പട്ടികയിൽ ഉണ്ടാകുമോ എന്നതിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംഷ നിലനിന്നിരുന്നു. എന്നാൽ എല്ലാ കൂട്ടിക്കിഴിക്കലുകൾക്കും ഒടുവിൽ അർഹിച്ച മന്ത്രിപദവി സിദ്ദിഖിനെ തേടിയെത്തുകയായിരുന്നു.(T Siddique Cabinet Minister In Kerala UDF Government Journey From KSU To Kalpetta MLA)
എതിരാളികൾ പോലും രഹസ്യമായി സമ്മതിക്കുന്ന കഠിനാധ്വാനിയാണ് ടി. സിദ്ദിഖ്. ഏൽപ്പിക്കുന്ന ഏത് ചുമതലയും നൂറ് ശതമാനം ആത്മാർത്ഥതയോടെ അദ്ദേഹം പൂർത്തിയാക്കും. “സിദ്ദിഖ് അധ്വാനം അല്പം കുറച്ച് ആരോഗ്യം കൂടി ശ്രദ്ധിക്കണം” എന്ന് ഒരിക്കൽ പ്രിയങ്ക ഗാന്ധി എം.പി പോലും പരസ്യമായി പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനുള്ള തെളിവാണ്.
മുൻപ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സിദ്ദിഖ്, പിന്നീട് വയനാട്ടിലേക്ക് മാറിയപ്പോൾ വലിയ രാഷ്ട്രീയ വെല്ലുവിളികളാണ് നേരിട്ടത്. എന്നാൽ എല്ലാ എതിർപ്പുകളെയും മറികടന്ന് കൽപ്പറ്റ മണ്ഡലം എൽ.ഡി.എഫിൽ നിന്ന് അദ്ദേഹം തിരിച്ചുപിടിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കാലയളവിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പം രാപ്പകലില്ലാതെ സിദ്ദിഖ് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വ്യക്തിപരമായ വലിയ സൈബർ ആക്രമണങ്ങൾ നേരിട്ട തെരഞ്ഞെടുപ്പായിരുന്നിട്ടും, ചൂരൽമലയിലെ ജനങ്ങൾക്കൊപ്പം നിന്ന സിദ്ദിഖിന് കൽപ്പറ്റയിലെ വോട്ടർമാർ ഇത്തവണ സമ്മാനിച്ചത് നാല്പതിനായിരത്തിലേറെ വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയുള്ള ഉജ്ജ്വല വിജയമാണ്.
Story Summary
Congress leader T Siddique enters the new UDF cabinet following a high-stakes decision process. Recognized for his immense hard work, particularly during the Chooralmala landslide relief, the former KSU and Youth Congress leader secured a massive victory in Kalpetta to consolidate his position in the ministry.

