തിരുവനന്തപുരം: കേരളത്തിൽ വേനൽ കഠിനമാകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ ചൂട് അതികഠിനമായി തുടരുകയാണ്. ഇന്നലെ 39.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ പാലക്കാട്, ഇന്ന് 40 ഡിഗ്രി കടന്നേക്കുമെന്നാണ് പ്രവചനം.(Severe heat continues in Kerala, High temperature warning in 12 districts)
ചൂട് വർധിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും സൂര്യാതപവും മറ്റ് ശാരീരിക അസ്വസ്ഥതകളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തീവ്രമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരം നിർജ്ജലീകരണത്തിലേക്ക് പോകാതെ സൂക്ഷിക്കണം. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ഇതിനനുസരിച്ച് പുനഃക്രമീകരിക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.

