ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കിയും ഈജിപ്റ്റും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു. ഇറാൻ അധികൃതരുമായി ഈ രാജ്യങ്ങളിലെ പ്രതിനിധികൾ ചർച്ചകൾ നടത്തി. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും പരിഗണിക്കൂ എന്ന് ഇറാൻ നിലപാടെടുത്തു.(Diplomatic move active in the West Asia, Iran wants US assurances)
ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് വ്യക്തമാക്കി. യുഎഇക്ക് നേരെ ഇറാൻ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. മേഖലയിലെ സമാധാന ശ്രമങ്ങൾക്കിടയിലും നടന്ന ഈ ആക്രമണം വരുംനാളുകളിൽ യുഎഇയുടെ പ്രതിരോധ രീതികളിൽ വലിയ മാറ്റം വരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിസന്ധി ഘട്ടത്തിൽ ജിസിസി രാജ്യങ്ങൾക്കിടയിലെ ഐക്യം വേണ്ടത്ര പ്രകടമായില്ലെന്നും അറബ് ലീഗ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കായി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുമെന്നും പഴയ രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകൾ കൊണ്ട് ഇനി കാര്യമുണ്ടാകില്ലെന്നും ഗർഗാഷ് വ്യക്തമാക്കി.
ഇറാൻ ആക്രമണത്തിന് പിന്നാലെ രാജ്യസുരക്ഷ മുൻനിർത്തി 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈൻ ഉത്തരവിട്ടു. രാജകീയ ഉത്തരവ് പ്രകാരമാണ് നടപടി. രാജ്യം ആക്രമണം നേരിട്ട സമയത്ത് സുരക്ഷയും സ്ഥിരതയും അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയവരുടെ പൗരത്വമാണ് റദ്ദാക്കിയത്. പൗരത്വം റദ്ദാക്കിയവരുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ബഹ്‌റൈൻ ഭരണകൂടം അറിയിച്ചു.

