തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി നാളെ രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 3125 ഓർഡിനറി ബസുകളിൽ ഈ പദ്ധതി നിലവിൽ വരും.(Priyadarshini Free Bus Travel Scheme For Women And Transgenders Starts Tomorrow)
യാത്ര സൗജന്യമാണെങ്കിലും ബസിൽ കയറിയ ശേഷം കണ്ടക്ടറിൽ നിന്ന് ‘സീറോ-വാല്യൂ’ ടിക്കറ്റ് നിർബന്ധമായും കൈപ്പറ്റണം. യാത്ര തുടങ്ങുന്ന സ്റ്റോപ്പും അവസാനിക്കുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തേണ്ടതുണ്ട്. സൗജന്യ യാത്രയാണെങ്കിലും ടിക്കറ്റ് കൈപ്പറ്റാത്തവർ പിടിയിലായാൽ 500 രൂപ പിഴ ഈടാക്കുമെന്ന് കെ.എസ്.ആർ.ടി.സി മുന്നറിയിപ്പ് നൽകി.
പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ബസുകൾ തിരിച്ചറിയാനായി മുൻവശത്തും വാതിലുകൾക്ക് സമീപവും ‘പ്രിയദർശിനി’ എന്ന പ്രത്യേക സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. പ്രിയദർശിനി സ്റ്റിക്കർ ഇല്ലാത്ത ബസുകളിൽ കയറുകയാണെങ്കിൽ ഇക്കാര്യം കണ്ടക്ടറെ മുൻകൂട്ടി അറിയിക്കണം. സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാർ സാധാരണ നിരക്കിൽ ടിക്കറ്റ് എടുക്കേണ്ടതാണ്.
അധികമായി കൈവശമുള്ള ലഗേജുകൾക്ക് നിശ്ചിത നിരക്കിൽ ചാർജ് ഈടാക്കും. പദ്ധതിയുടെ ഭാഗമായി സർക്കാരിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കേണ്ട സബ്സിഡി തുക കൃത്യമായി കണക്കാക്കാനും യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്താനുമാണ് ‘സീറോ ടിക്കറ്റ്’ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗതത്തിൽ സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെയും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Story Summary
The ‘Priyadarshini’ project, offering free travel for women and transgender persons on all KSRTC ordinary buses in Kerala, will be inaugurated by Chief Minister V.D. Satheesan tomorrow. While travel is free, passengers must obtain a mandatory ‘zero-value’ ticket from the conductor to ensure accurate data tracking for government subsidies, with failure to comply resulting in a fine of 500 rupees.

