കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സംസ്ഥാനതല വിദഗ്ധ സമിതി എത്രയും വേഗം യോഗം ചേർന്ന് സംഭവത്തിൽ വ്യക്തത വരുത്തണമെന്നും ഉത്തരവാദികളായവർക്ക് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കുഞ്ഞിന്റെ പിതാവ് സൂരജ് ആവശ്യപ്പെട്ടു (Payyanur Toddler Death). നീതി ലഭിക്കുന്നതുവരെ നിയമപരമായ പോരാട്ടം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും സൂരജ് അറിയിച്ചു.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏകമകനായ ദേവാൻഷ് ശൗര്യ
കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും പരിക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മുറിവിൽ തുന്നൽ ഇടുന്നതിനായി പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
തുടർന്ന് അടിയന്തര ചികിത്സയ്ക്കായി കുഞ്ഞിനെ കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സാ നടപടികളിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.
സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സാ രേഖകളും ആശുപത്രിയിലെ നടപടിക്രമങ്ങളും ഉൾപ്പെടെ പരിശോധിച്ച് സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Summary: The family of one-and-a-half-year-old Devansh Shaurya, who died after receiving anaesthesia during treatment at a hospital in Payyanur, has demanded a speedy investigation. The child’s father said the family would continue its fight for justice and would personally submit a complaint to the Chief Minister.


