തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴയിൽ നദികളും അണക്കെട്ടുകളും കരകവിഞ്ഞു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി എന്നീ ആറ് പ്രധാന ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പാംബ്ല, കല്ലാർ ഡാമുകളുടെ ഷട്ടറുകൾ നിലവിൽ തുറന്നിരിക്കുകയാണ്.(Kerala Heavy Rain Six Dams On Red Alert Flash Flood Warnings Issued)
തീവ്രമഴ തുടരുന്നതിനാൽ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഏതുസമയവും തുറന്നേക്കും. ഇത് കക്കാട്ടാറിലും പമ്പയിലും വലിയ രീതിയിൽ ജലനിരപ്പുയർത്താൻ കാരണമാകും. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ മിന്നൽപ്രളയ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പർ കുട്ടനാട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ ഭരണകൂടം ആവശ്യപ്പെട്ടു. നീരൊഴുക്ക് ശക്തമായതോടെ കോഴിക്കോട് കക്കയം ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ കാൽ അടി വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ യാതൊരു കാരണവശാലും പുഴയിൽ ഇറങ്ങരുത്.
മോശം കാലാവസ്ഥ മുൻനിർത്തി നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികൾക്ക് പൂർണ വിലക്കേർപ്പെടുത്തി. നേര്യമംഗലം-അടിമാലി പാതയിൽ രാത്രികാല യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കട്ടപ്പന-കുമളി സംസ്ഥാന പാതയിലും വണ്ണപ്പുറം-ചേലച്ചുവട് പാതയിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
Story Summary
Heavy rains across Kerala have triggered red alerts for six major dams, with water levels rising rapidly in rivers like Pamba and Kuttiyadi. Authorities have advised evacuations in low-lying areas including Ranni and Upper Kuttanad, while imposing travel restrictions in high-range areas like Nelliampathi and Adimali.


