കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ ജാമ്യ ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. വകുപ്പ് മേധാവി ഡോ. റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.(Nitin Raj’s death, Verdict on teachers’ bail plea today )
നിതിൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച ദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ തങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് അധ്യാപകരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചത്. കൂടാതെ, ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കോളേജ് മാനേജ്മെന്റിന്റെ നിലപാട്.
എന്നാൽ പ്രതികളായ അധ്യാപകരിൽ നിന്ന് നിതിന് നിരന്തരം മാനസിക പീഡനവും ജാതീയ അധിക്ഷേപവും നേരിടേണ്ടി വന്നതായാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ഇത് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ചുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി നിതിൻ രാജിന്റെ പിതാവ് ഇന്നലെ കോടതിയിൽ കക്ഷി ചേർന്നിരുന്നു. ഇദ്ദേഹത്തിന്റെ വാദങ്ങൾ കൂടി കേട്ട ശേഷമാകും ജാമ്യ ഹർജിയിൽ കോടതി അന്തിമ തീരുമാനം എടുക്കുക.

