കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റി. നിതിന്റെ പിതാവിൻ്റെ ഭാഗം കൂടി കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ നടപടി.(Nitin Raj’s death, Hearing on teachers’ anticipatory bail plea postponed to tomorrow)
ഡോ. എം.കെ. റാം, അധ്യാപികയായ സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ആത്മഹത്യാ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ചക്കരക്കൽ പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രോസിക്യൂഷൻ നിർദ്ദേശപ്രകാരം കോടതിയിൽ ഹാജരായ നിതിന്റെ പിതാവ് തന്റെ അഭിഭാഷകൻ മുഖേന അധ്യാപകരുടെ ജാമ്യാപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ടു. അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നാണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.

