തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷാദ് രണ്ടാനച്ഛന്റെ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതയുടെ വിവരങ്ങൾ (Nedumangad toddler murder case). കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ ക്രൂരമായി പൊള്ളിച്ചതിന്റെ പാടുകൾ ഇൻക്വസ്റ്റിൽ കണ്ടെത്തി. കാൽവിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടർന്ന നിലയിലാണുള്ളത്. കുഞ്ഞിനെ രണ്ടാനച്ഛൻ അഷ്കർ മാരകമായി മർദ്ദിച്ചിരുന്നത് സ്വന്തം അമ്മ അഖിലയുടെ സാന്നിധ്യത്തിലായിരുന്നുവെന്നും, ഈ ക്രൂരതകൾക്കെല്ലാം താൻ ദൃക്സാക്ഷിയായിരുന്നുവെന്നും അമ്മ പോലീസിനോട് സമ്മതിച്ചു. സ്വന്തം കുഞ്ഞായി നോക്കിക്കൊള്ളാം എന്ന ഉറപ്പ് നൽകിയാണ് അഷ്കർ അഖിലയെ ഒപ്പം താമസിപ്പിച്ചിരുന്നതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
അർഷാദിന്റെ മരണകാരണം തലയിലേറ്റ പരുക്കിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് (Internal Bleeding) പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരണപ്പെടുന്നതിന് തൊട്ടുമുൻപും കുട്ടി അതിരൂക്ഷമായ മർദ്ദനത്തിന് ഇരയായിരുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങൾക്ക് വരെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്. കേസിൽ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് പോലീസ് രാത്രിയോടെ ഔദ്യോഗികമായി രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കം വിശദമായ അന്വേഷണത്തിനാണ് നെടുമങ്ങാട് പോലീസ് ഒരുങ്ങുന്നത്.
കഴിഞ്ഞദിവസം ആഹാരം നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്ന് വ്യാജക്കഥ ചമച്ചാണ് അഷ്കർ കുട്ടിയെ തിരുവനന്തപുരം എസ്.എ.റ്റി (SAT) ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തി അധികം വൈകാതെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവിന്റെ കുടുംബം ഉടൻ തന്നെ പോലീസിൽ പരാതി നൽകി. കുട്ടി നിരന്തരം ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് ബന്ധുക്കൾ പരാതിയിൽ കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഇൻക്വസ്റ്റിലാണ് ശരീരത്തിലുടനീളമുള്ള മർദ്ദനമേറ്റ പാടുകളും പൊള്ളലുകളും കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതും അറസ്റ്റിലേക്ക് നീങ്ങിയതും.
Story Summary: The preliminary post-mortem report of the one-and-a-half-year-old toddler murdered in Nedumangad revealed shocking details of torture, including internal bleeding from a head injury and cigarette burns on the stomach and thighs. The mother confessed that the child was brutally beaten by the stepfather in her presence.

