തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ സംഘത്തിന്റെ നടപടി പൂർണ്ണമായും ചട്ടവിരുദ്ധമെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തി (Navakerala Sadas Assault Case). സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായക ദൃശ്യങ്ങളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് എസ്ഐടി ഈ നിഗമനത്തിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കനത്ത തിരിച്ചടിയാകുന്ന പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം വൈകാതെ ഡിജിപിക്ക് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നാണ് വിവരം.
പ്രതിഷേധം നടന്ന സ്ഥലത്ത് ലോക്കൽ പോലീസ് ഉണ്ടായിരുന്നിട്ടും, സുരക്ഷാ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവരടങ്ങുന്ന സംഘം നടത്തിയ അതിക്രമം ഗുരുതരമായ ഔദ്യോഗിക വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മുൻപ് ഈ സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കേസിൽ സുരക്ഷാ ജീവനക്കാരെ രക്ഷിക്കാൻ മുൻപ് ഉന്നതതലത്തിൽ ഇടപെടലുകൾ നടന്നതായും, ഒരു ഉന്നത ഉദ്യോഗസ്ഥൻ കേസ് ഡയറി തിരുത്തിയതായും ഉയർന്ന ആക്ഷേപങ്ങൾ എസ്ഐടി പ്രത്യേകം അന്വേഷിക്കും.
നേരത്തെ കൃത്യമായ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും പ്രതികൾക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നത്. കോടതി ഇത് തള്ളിയെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസ് പുനഃരന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചത്.
Summary: The Special Investigation Team has concluded that the aggressive actions of former Chief Minister Pinarayi Vijayan’s security team, including his gunman, during the 2023 Navakerala Sadas rally in Alappuzha were completely illegal and against protocol. The high-level security personnel had severely assaulted protesting KSU and Youth Congress activists, an act previously defended by Vijayan as a “rescue operation.”

