തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പരിസരപ്രദേശങ്ങളിലെ ജനവാസ മേഖലയ്ക്കും കനത്ത നാശനഷ്ടം. അപകടസ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള അൻപതോളം വീടുകൾ തകർന്ന നിലയിലാണ്. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ വീടുകളുടെ ജനൽചില്ലുകൾ തകരുകയും, അടച്ചിട്ടിരുന്ന വാതിലുകൾ തെറിച്ചുപോവുകയും ചെയ്തിട്ടുണ്ട്. പല വീടുകളുടെയും ചുമരുകൾക്ക് വിള്ളലുകൾ വീഴുകയും മേൽക്കൂരയിലെ ഓടുകൾ തകർന്നു വീഴുകയും ചെയ്തു. ഒരു കിലോമീറ്റർ അകലെയുള്ള വീടുകൾക്ക് പോലും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.(Mundathikode disaster, Around 50 houses damaged; Window panes shattered)
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 10 പേരിൽ നാല് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. കരാറുകാരനായ സതീഷ് വെന്റിലേറ്ററിൽ തുടരുകയാണ്. അപകടസ്ഥലത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് ആരംഭിക്കും. കാണാതായ നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വെടിക്കെട്ടുപുരയിൽ നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു വരികയാണ്. ബാക്കിയുള്ള സ്ഫോടകശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കെഡാവർ നായകളെ ഉപയോഗിച്ച് വീണ്ടും തിരച്ചിൽ നടത്തും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന് ഏകദേശ ധാരണയായി. പൂരം പൂർണ്ണമായും ഒഴിവാക്കാതെ ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ ദേവസ്വങ്ങൾ ഈ നിലപാട് ഔദ്യോഗികമായി മന്ത്രിമാരെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കും. ആചാരപരമായ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താനാണ് ഇരു വിഭാഗങ്ങളുടെയും ആലോചന.

