പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ ഭരണകക്ഷിയായ എൽഡിഎഫിലെ മുഖ്യ ഘടകകക്ഷികൾക്കിടയിൽ വൻ രാഷ്ട്രീയ ഭൂചലനം. സിപിഐ ബന്ധം ഉപേക്ഷിച്ച് ഇരുനൂറിലധികം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഒന്നിച്ച് സിപിഎമ്മിലേക്ക് ചേക്കേറിയത്.(Mass Defection In Palakkad Over 200 CPI Members Switch To CPM In Mannur)
ഇവരോടൊപ്പം സിപിഐ മണ്ഡലം കമ്മിറ്റിയിലെ മൂന്ന് പ്രമുഖ നേതാക്കളും പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും പാർട്ടി വിട്ടിട്ടുണ്ട്. മണ്ണൂരിൽ നടന്ന പ്രത്യേക ചടങ്ങിൽ സിപിഎമ്മിലേക്ക് തിരികെയെത്തിയ പ്രവർത്തകരെയും നേതാക്കളെയും പാർട്ടി നേതൃത്വം ഔദ്യോഗികമായി സ്വീകരിച്ചു. ദീർഘകാലത്തെ രാഷ്ട്രീയ ഭിന്നതകൾക്കൊടുവിലാണ് മണ്ണൂരിലെ ഈ കൂട്ടത്തോടെയുള്ള പാർട്ടി മാറ്റം.
മുൻപ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2017-ൽ സിപിഎം വിട്ട് സിപിഐയിലേക്ക് പോയ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് ഇപ്പോൾ 9 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി പാലക്കാട് ജില്ലയിൽ സിപിഐക്ക് ഏറ്റവും ശക്തമായ അടിത്തറയും സ്വാധീനവുമുള്ള പ്രദേശങ്ങളിൽ ഒന്നായിരുന്നു മണ്ണൂർ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മണ്ണൂരിലുണ്ടായ പ്രാദേശിക തർക്കങ്ങളാണ് ഇപ്പോഴത്തെ കൂട്ടരാജിക്കും രാഷ്ട്രീയ മാറ്റത്തിനും വഴിതെളിച്ചത്.
Story Summary
In a major political shift in Palakkad’s Mannur, over 200 CPI branch committee members, along with 3 constituency committee members and 15 local committee members, left the party to join CPM. These workers had previously shifted from CPM to CPI in 2017. The mass resignation follows organizational action.


