കോഴിക്കോട്: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് വടകരയിൽ നിന്നും കാണാതായ ആയിഞ്ചേരി സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി. കഴിഞ്ഞ എട്ട് ദിവസമായി വിഷ്ണുവിനായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്.(Loan app threat, Missing Vadakara native Vishnu found in Payyanur)
നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു, സഹയാത്രികന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്റെ സഹോദരനെ വിളിക്കുകയായിരുന്നു. താൻ സുരക്ഷിതനാണെന്നും എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ കാരണം വീട്ടിലേക്ക് മടങ്ങാൻ താല്പര്യമില്ലെന്നും വിഷ്ണു അറിയിച്ചു. എന്നാൽ വീട്ടുകാരുടെ കടുത്ത മാനസിക വിഷമം ബോധ്യപ്പെടുത്തിയതോടെ വിഷ്ണു പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു.
തുടർന്ന് സി.ആർ.പി.എഫിൽ ജോലി ചെയ്യുന്ന അമ്മാവനെയും വിഷ്ണു ബന്ധപ്പെട്ടു. വിവരമറിഞ്ഞ ഉടൻ ബന്ധുക്കൾ സ്ഥലത്തെത്തി വിഷ്ണുവിനെ കണ്ടു. ഏപ്രിൽ 13-നാണ് ബാങ്കിൽ പോകുകയാണെന്ന് പറഞ്ഞ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്. ഒരു ലോൺ ആപ്പിൽ നിന്നും പതിനായിരം രൂപ വിഷ്ണു വായ്പയെടുത്തിരുന്നു.

