കൊച്ചി: ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന തന്റെ പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെ.വി. തോമസ്. പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതകളാണെന്നും തന്റെ ഡയറിയിൽ കുറിച്ചുവെച്ച സത്യസന്ധമായ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(KV Thomas Responds To Padmaja Venugopal Criticism Over Controversial Book)
പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം വായിച്ച് പത്മജ വേണുഗോപാൽ പ്രതികരിക്കരുത്. പുസ്തകം മുഴുവൻ വായിക്കണം. പത്മജയെ വ്യക്തിപരമായി വേദനിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. ഇത് പുതിയ വെളിപ്പെടുത്തലല്ലെന്നും നേരത്തെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് പുസ്തക രൂപത്തിൽ ഇപ്പോൾ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം പത്മജയ്ക്ക് സീറ്റ് നൽകാത്തതാണെന്ന പുസ്തകത്തിലെ വാദത്തെ പത്മജ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ.വി. തോമസ് വ്യക്തമാക്കിയത്.
കെ.വി. തോമസ് തന്റെ പുസ്തകത്തിലൂടെ പുറത്തുവിട്ട വിവരങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കെ. കരുണാകരനെക്കുറിച്ച് പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം വിറ്റുപോകാാനുള്ള വില കുറഞ്ഞ തന്ത്രമാണിതെന്നും പത്മജ ആരോപിച്ചു.
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ പ്രതിനിധിയായി പത്മജയുടെ പേര് കരുണാകരൻ രഹസ്യമായി എഴുതിച്ചേർത്തു എന്നായിരുന്നു കെ.വി. തോമസിന്റെ വെളിപ്പെടുത്തൽ. എന്നാൽ, താൻ ചാലക്കുടിയിൽ മത്സരിക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നുവെന്നും താൻ തന്നെ വേണ്ടെന്ന് വെച്ചതുകൊണ്ടാണ് അന്ന് പിന്മാറിയതെന്നും പത്മജ വ്യക്തമാക്കി. മരിച്ചുപോയ കരുണാകരനെ കുറ്റപ്പെടുത്തുന്ന കെ.വി. തോമസ് നന്ദിയില്ലാത്തയാളാണെന്നും അവർ കൂട്ടിച്ചേർത്തു.
കരുണാകരനെ ചതിച്ച വ്യക്തിയാണ് കെ.വി. തോമസെന്ന് പത്മജ കുറ്റപ്പെടുത്തി. കെ. കരുണാകരൻ ക്ഷീണിതനായപ്പോൾ തോമസ് എ.കെ. ആന്റണിയുടെ അടുത്തേക്ക് പോയി. അവിടെ നിന്നാണ് പിണറായി വിജയന്റെ അടുത്തെത്തിയത്. കാര്യം കാണാൻ വേണ്ടി ഇത്രയും നുണ പറയുന്ന മനുഷ്യൻ വേറെയില്ല. കൂടുതൽ നുണകൾ പ്രചരിപ്പിച്ചാൽ കെ.വി. തോമസിന്റെ പഴയ ചരിത്രങ്ങൾ എനിക്ക് വിളിച്ച് പറയേണ്ടി വരും, പത്മജ മുന്നറിയിപ്പ് നൽകി. കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ സോണിയ ഗാന്ധിക്ക് എതിർപ്പുണ്ടായിരുന്നു എന്ന വാദവും അവർ തള്ളി.
തൃശ്ശൂർ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും പത്മജ പ്രതികരിച്ചു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർന്നത് പാർട്ടി അന്വേഷിക്കണമെന്ന ആവശ്യം താൻ ഉന്നയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് എൽഡിഎഫിനോടുള്ള കടുത്ത അമർഷമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പാർട്ടി ആവശ്യപ്പെട്ടാൽ തന്റെ നാടായ തൃശ്ശൂരിൽ ഇനിയും മത്സരിക്കാൻ തയ്യാറാണെന്നും പത്മജ വ്യക്തമാക്കി.
Story Summary
Senior leader KV Thomas responded to Padmaja Venugopal’s criticism, stating that his book reflects the truth recorded in his personal diaries. He urged her to read the entire book before criticizing and clarified that his intention was not to hurt her personally.

