തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോഡ് ഷെഡിങ് ദീർഘകാലം തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത പുനഃസ്ഥാപിച്ചതും വേനൽ മഴ സജീവമായതുമാണ് പ്രതീക്ഷ നൽകുന്നത്. നിലവിൽ സംസ്ഥാനത്ത് നേരിട്ടിരുന്ന 200 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി കെഎസ്ഇബി അറിയിച്ചു.(KSEB says power restrictions in the state will not last long)
അറ്റകുറ്റപ്പണി മൂലം തടസ്സപ്പെട്ടിരുന്ന കൂടംകുളം നിലയത്തിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ഇന്നലെ മുതൽ വീണ്ടും ലഭിച്ചുതുടങ്ങി. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാവാട്ട് ലഭ്യമായിട്ടുണ്ട്. കൂടാതെ അപേക്ഷിച്ചിട്ടുള്ള 250 മെഗാവാട്ട് മെയ് ആദ്യവാരത്തോടെ പൂർണ്ണമായി ലഭിക്കുമെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു.
സംസ്ഥാനത്ത് വേനൽ മഴ തുടങ്ങിയതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുള്ളത് പ്രതിസന്ധിയുടെ ആഴം കുറയ്ക്കും. പ്രകൃതി ചതിച്ചതുകൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്ന വൈദ്യുതി മന്ത്രിയുടെ വാദത്തിനിടെ, ഡാം മാനേജ്‌മെന്റിനെക്കുറിച്ചും ചർച്ചയാകുന്നുണ്ട്. വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുന്നൊരുക്കം കെഎസ്ഇബി നടത്തിയില്ലെന്ന് റെഗുലേറ്ററി കമ്മീഷനും നേരത്തെ വിമർശിച്ചിരുന്നു.
നിലവിൽ വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ പൊതുജനങ്ങൾക്കായി കെഎസ്ഇബി കർശന നിർദ്ദേശങ്ങൾ നൽകി. വൈകിട്ട് 6 മുതൽ 12 വരെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കണം. എസി താപനില 24 മുതൽ 26 ഡിഗ്രി വരെയായി ക്രമീകരിക്കണം. ഈ സമയങ്ങളിൽ ഇൻഡക്ഷൻ കുക്കറുകൾ ഉൾപ്പെടെയുള്ള ഉയർന്ന വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.

