ഭുവനേശ്വർ: മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡിഷയിലെ ബാങ്ക്. അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് തങ്ങൾ നിർബന്ധിച്ചിട്ടില്ലെന്നും നടപടിക്രമങ്ങളെക്കുറിച്ചുള്ള ധാരണക്കുറവാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം. ഒഡിഷയിലെ കെയ്ഞ്ചോർ ജില്ലയിൽ നിന്നുള്ള ജിതു മുണ്ട എന്നയാളാണ് സഹോദരി കൽറ മുണ്ടയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.(Incident of a person arriving at the bank with the skeleton of his dead sister, Bank officials offer explanation)
ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജിതു മുണ്ടയുടെ സഹോദരി കൽറ മുണ്ട മരിച്ചിട്ട് കുറച്ചു നാളുകളായിരുന്നു. ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,300 രൂപ പിൻവലിക്കാനായി ജിതു ബാങ്കിനെ സമീപിച്ചു. എന്നാൽ അക്കൗണ്ട് ഉടമ നേരിട്ട് വന്നാലേ പണം നൽകൂ എന്ന് ജീവനക്കാർ പറഞ്ഞതായാണ് ജിതു മുണ്ട ആരോപിക്കുന്നത്. ഇതോടെയാണ് സഹോദരിയുടെ അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം ചുമന്ന് അദ്ദേഹം ബാങ്കിലെത്തിയത്.
ബാങ്കിലുണ്ടായിരുന്നവരും ഉദ്യോഗസ്ഥരും അസ്ഥികൂടം കണ്ട് പകച്ചുപോയതോടെ പോലീസ് ഇടപെടുകയായിരുന്നു. പണം പിൻവലിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അക്കൗണ്ട് ഉടമ വരണമെന്ന് പറഞ്ഞിട്ടില്ലെന്നും ബാങ്ക് വിശദീകരിച്ചു. സംഭവം വിവാദമായതോടെ ഒഡീഷ റവന്യൂ മന്ത്രി സുരേഷ് പൂജാരി വിഷയത്തിൽ ഇടപെട്ടു. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മനുഷ്യത്വരഹിതമായ സമീപനത്തെ അദ്ദേഹം കടുപ്പത്തിൽ വിമർശിച്ചു.
ഒടുവിൽ റവന്യൂ വകുപ്പിന്റെയും പോലീസിന്റെയും ഇടപെടലിനെത്തുടർന്ന് ബാങ്ക് പണം നൽകാൻ സമ്മതിച്ചു. കൽറ മുണ്ടയുടെ അസ്ഥികൾ പിന്നീട് ആചാരപ്രകാരം വീണ്ടും സംസ്കരിച്ചു. കടുത്ത ദാരിദ്ര്യവും നിയമപരമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും എങ്ങനെ ഒരു മനുഷ്യനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായി ഈ സംഭവം മാറി.

