തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും. ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വള്ളം മറിഞ്ഞും വൻ ദുരന്തങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും കാണാതായവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.(Kerala Rains Trigger Landslides Casualties Reported Missing People Search Continues)
അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിലായി കുടയത്തൂർ സ്വദേശി രവിയുടെ ഭാര്യ സുമതി മരിച്ചു. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ ജോണിയുടെ മകൻ ജോസഫ് മരിച്ചു. അപകടത്തിൽ കാണാതായ ജോസഫിന്റെ അമ്മ റെജീനയ്ക്കായുള്ള തെരച്ചിൽ മേഖലയിൽ തുടരുകയാണ്.
കൊല്ലം നീണ്ടകര പുലിമുട്ടിന് സമീപം 14 പേർ സഞ്ചരിച്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പുത്തൻതുറ സ്വദേശി രാധാകൃഷ്ണൻ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട രാധാകൃഷ്ണന്റെ മകൻ ഗൗതമിനെ കണ്ടെത്താനായിട്ടില്ല. കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് കാണാതായ വൈക്കം സ്വദേശി പ്രഭാകരൻ നായർക്കായി (72) തെരച്ചിൽ തുടരുകയാണ്. ബന്ധുവിൻ്റെ വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് പ്രഭാകരൻ നായർ അപകടത്തിൽപ്പെട്ടത്.
തൊടുപുഴ ആലക്കോട് കനത്ത മഴയിൽ കൊടക്കച്ചിറയിൽ മാർട്ടിൻ, പാറക്കൽ മനോജ് എന്നിവരുടെ വീടുകൾ പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ ബിനു, മാർട്ടിൻ എന്നിവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ മണിയാർ ഡാമിന് സമീപം രമേശൻ കൊച്ചുവെളിയിലിന്റെ വീട് പൂർണ്ണമായും വാലുപറമ്പിൽ ശാന്തയുടെ വീട് ഭാഗികമായും കനത്ത മഴയിൽ തകർന്നു വീണു. നദികളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Story Summary
Heavy rains trigger widespread destruction in Kerala, causing fatalities in Kudayathoor, Payyanithottam, and Neendakara. Search operations continue for missing individuals in Vagamon, Neendakara, and Payyanithottam following landslides and boat capsizing events.


