തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. പദ്ധതി പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് എന്ന് തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.(Kerala launches Priyadarshini KSRTC project with free travel for women)
നിലവിൽ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നു. കെഎസ്ആർടിസിയെ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്പോൺസർ ചെയ്യാനുള്ള അവസരമൊരുക്കുന്നു. ഇതിനായുള്ള മാർഗരേഖ ഉടൻ പുറത്തിറക്കും.
1938-ൽ തിരുവിതാംകൂറിൽ ചിത്തിരതിരുനാൾ മഹാരാജാവ് 33 ബസുകളുമായി ആരംഭിച്ച പൊതുഗതാഗത സംവിധാനം ഇന്ന് 5,700 ബസുകളിലേക്ക് വളർന്നുനിൽക്കുകയാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കെഎസ്ആർടിസി പൊതുസമൂഹത്തിന്റെ സ്വത്താണെന്നും, ഓരോ പൗരനും സ്വന്തം സംവിധാനമെന്ന നിലയിൽ ഇതിനെ സംരക്ഷിക്കാൻ മുൻകൈയെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Story Summary
Transport Minister C.P. John has inaugurated the ‘Priyadarshini’ project, which introduces free bus travel for women across 3,125 ordinary KSRTC services in Kerala. The initiative also focuses on strengthening the public transport system through community-led depot committees and a new sponsorship model for buses.

