കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ (Kerala Summer Rain Damage). കോട്ടയം, എറണാകുളം ജില്ലകളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. മരങ്ങൾ കടപുഴകി വീണും കെട്ടിടങ്ങൾ തകർന്നും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഉഴവൂർ ആൽപ്പാറയിൽ മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലേക്ക് വീഴുകയും തുടർന്ന് പോസ്റ്റുകൾ തകർന്ന് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പതിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ബാബു, യാത്രക്കാരൻ ജോയി എന്നിവരെ ആശുപത്രിയിൽ പ്രവേശപ്പിച്ചു.
മരങ്ങളും പോസ്റ്റുകളും റോഡിൽ വീണതോടെ ഉഴവൂർ, മോനിപ്പള്ളി, പൂവത്തിങ്കൽ മേഖലകളിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.
കൊച്ചി-ധനുഷ്‌കോടി പാതയോരത്തെ കാർ ഷോറൂമിന്റെ മേൽക്കൂര കാറ്റിൽ തകർന്ന് വീണു. പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾക്ക് മുകളിലേക്ക് ഷീറ്റുകൾ പതിച്ചതിനെത്തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചു.
കോതമംഗലം, കുട്ടമ്പുഴ മേഖലകളിലും കാറ്റിൽ വലിയ തോതിൽ മരങ്ങൾ വീഴുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
News Summary: Heavy rains and strong winds caused widespread destruction across Kerala on Tuesday evening, particularly in Kottayam and Ernakulam districts. In Uzhavoor, two people were injured when an uprooted tree caused electric poles to fall onto a moving auto-rickshaw. In Muvattupuzha, a car showroom suffered massive losses after its roof collapsed onto parked vehicles. Traffic was disrupted in several areas including Kothamangalam and Kuttampuzha due to fallen trees and damaged power lines.

