കൊച്ചി: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ രാജ്യവ്യാപകമായി ശ്രദ്ധേയയായ വൈറൽ പെൺകുട്ടി മോണാലിസ ഭോസ്‌ലെയ്ക്ക് അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി (Kumbh mela viral girl). ഹർജിയിൽ നൽകിയിരുന്ന വിലാസത്തിലോ ഫോൺ നമ്പറിലോ പെൺകുട്ടിയെ കണ്ടെത്താൻ പോലീസിന് സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. പെൺകുട്ടി നേരിട്ടെത്തി രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രം ഇനി സംരക്ഷണം നൽകിയാൽ മതിയെന്നും ഹൈക്കോടതി പോലീസിന് നിർദേശം നൽകി.
മതവിരുദ്ധ വിവാഹത്തെ തുടർന്ന് തനിക്കും ഭർത്താവിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കൊലവിളി ഉയരുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടിയാണ് മധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പോലീസിനോട് ഇവർക്ക് സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവിന് പിന്നാലെ പെൺകുട്ടിയെ ബന്ധപ്പെടാൻ പോലീസ് പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കോടതിയെ സമീപിച്ച് സംരക്ഷണം വാങ്ങിയ ശേഷം മുങ്ങുന്നത് ഇവരുടെ പതിവുരീതിയായി മാറിയിരിക്കുകയാണെന്ന് ഗവൺമെന്റ് പ്ലീഡർ കോടതിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ നിലപാടിനോട് പ്രതികരിക്കാൻ തന്റെ പക്കൽ നിലവിൽ നിർദേശങ്ങളൊന്നുമില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.
മഹാ കുംഭമേളയ്ക്കിടെ രുദ്രാക്ഷ മാലകൾ വിൽക്കുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് മോണാലിസ ഇന്റർനെറ്റ് സെൻസേഷനായി മാറിയത്. തുടർന്ന് കഴിഞ്ഞ മാർച്ചിൽ സിനിമാ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ഇവർ, വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മുഹമ്മദ് ഫർമാൻ എന്ന യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, യുവാവ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചാണ് വിവാഹം കഴിച്ചതെന്നും ആരോപിച്ച് ഭർത്താവ് ഫർമാനെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Summary: The Kerala High Court has vacated its interim order providing police protection to the viral Kumbh Mela star Monalisa Bhosle after the state government reported she was untraceable. The court clarified that security will only be provided if she directly approaches the police with a written request.

