തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നാടകീയ നീക്കങ്ങൾക്കിടെ തിരുവനന്തപുരത്ത് തുടരുന്നു (Kerala CM Race 2026). ഹൈക്കമാൻഡ് നിരീക്ഷകരെ കണ്ട ഭൂരിഭാഗം എം.പിമാരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതാണ് ചർച്ചകളിൽ നിർണ്ണായകമായത്. കെ. സുധാകരൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവർ കെ.സിക്ക് പിന്നിൽ അണിനിരന്നപ്പോൾ, ഹൈബി ഈഡൻ മാത്രമാണ് വി.ഡി. സതീശനെ പിന്തുണച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ.സി. വേണുഗോപാൽ തന്നെ അനുകൂലിക്കുന്ന എം.എൽ.എമാരെ അറിയിച്ചു കഴിഞ്ഞു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുൽ ഗാന്ധിയുടെ പച്ചക്കൊടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.സി. ക്യാമ്പ്. തങ്ങൾക്ക് 47 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.
എണ്ണം മാത്രം നോക്കരുത്; സതീശൻ
വെറും എം.എൽ.എമാരുടെ എണ്ണം മാത്രം പരിഗണിച്ചാകരുത് തീരുമാനമെന്ന് വി.ഡി. സതീശൻ നിരീക്ഷകരോട് ആവശ്യപ്പെട്ടു. ജനവികാരവും മുന്നണി സാഹചര്യങ്ങളും കണക്കിലെടുക്കണം. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ മറ്റൊരു പദവിയും തനിക്ക് വേണ്ടെന്ന കടുത്ത നിലപാടിൽ തന്നെയാണ് അദ്ദേഹം. സതീശൻ ക്യാമ്പ് 9 എം.എൽ.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. അതേസമയം, 16 എം.എൽ.എമാർ തനിക്കൊപ്പമുണ്ടെന്ന് രമേശ് ചെന്നിത്തലയും വിശ്വസിക്കുന്നു.
നിരീക്ഷകരുടെ നീക്കം
എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും പുലർച്ചെ മുതൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വരികയാണ്. കെ.പി.സി.സി ആസ്ഥാനത്ത് 63 എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. തുടർന്ന് തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറുന്നതോടെ ഞായറാഴ്ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും. കെ.സി. വേണുഗോപാലിനായി കെ. സുധാകരൻ ഔദ്യോഗികമായി കത്ത് നൽകിയതോടെ പോര് പരസ്യമായ അവസ്ഥയിലാണ്.
Story Summary: The Congress Legislative Party (CLP) meeting in Thiruvananthapuram saw dramatic developments as the majority of MPs extended their support to K.C. Venugopal for the Chief Minister’s post. While Venugopal’s camp claims 47 MLAs, V.D. Satheesan insisted that public sentiment, not just numbers, should be considered, maintaining his “all or nothing” stance.

