തിരുവനന്തപുരം: കെഎസ്‌യു സ്ഥാപക ദിനത്തിൽ തന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിലെ തീക്ഷ്ണമായ ഓർമ്മകൾ പങ്കുവെച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിലേറ്റ ക്രൂരമായ ലാത്തിച്ചാർജ്ജും അക്കാലത്തെ സമരപോരാട്ടങ്ങളുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അനുസ്മരിച്ചത്.(KC Venugopal Recalls KSU Struggles And The Iconic Blood Stained Shirt Incident)
കെഎസ്‌യു എന്നത് എല്ലാക്കാലത്തും ഒരു വികാരമാണ്. ഇല്ലായ്മകൾ നിറഞ്ഞ പഠനകാലത്ത് മുണ്ടുമുറുക്കിയുടുത്ത്, ക്യാമ്പസുകളിൽ നിന്ന് ക്യാമ്പസുകളിലേക്ക് യാത്ര ചെയ്ത്, സമരങ്ങൾ നയിച്ച് ലാത്തിച്ചാർജ്ജുകൾ ഏറ്റുവാങ്ങിയാണ് ഈ പ്രസ്ഥാനത്തെ കെട്ടിപ്പടുത്തത്, കെ.സി. വേണുഗോപാൽ കുറിച്ചു. നന്ദാവനത്തിന് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലുമടക്കം അക്കാലത്ത് നിരവധിയായ ലാത്തിച്ചാർജ്ജുകൾക്ക് താനും സഹപ്രവർത്തകരും ഇരയായിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിച്ചു.
തന്റെ പോരാട്ടവീര്യത്തിന്റെ അടയാളമായി അദ്ദേഹം പങ്കുവെച്ച ഒരു അനുഭവം ഏറെ ശ്രദ്ധേയമാണ്. നന്ദാവനം സമരത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന തന്നെ സന്ദർശിക്കാൻ എത്തിയ എ.കെ. ആന്റണി തന്റെ ചോരയിൽ കുതിർന്ന ഷർട്ടുമായാണ് മടങ്ങിയതെന്ന് വേണുഗോപാൽ വെളിപ്പെടുത്തി. ആ ഷർട്ട് ഉയർത്തിക്കാട്ടി ആന്റണി നടത്തിയ പത്രസമ്മേളനം അന്നത്തെ സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് വലിയ ആക്കം കൂട്ടുകയും സർക്കാരിന്റെ പതനത്തിന് വഴിയൊരുക്കുകയും ചെയ്തു.
ശരീരത്തിലേറ്റ മായാത്ത മുറിപ്പാടുകളാണ് കെഎസ്‌യുവിന്റെ ജന്മദിനത്തിൽ അഭിമാനത്തോടെ ഓർക്കാൻ കഴിയുന്നത്. അന്നുമിന്നുമെന്നും അടിമുടി കെഎസ് യുക്കാരൻ തന്നെയാണ് എന്ന് തലയുയർത്തി പറയാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനം, അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാലത്ത് കേരളത്തിലെ സർവ്വകലാശാലകളിൽ ഭൂരിഭാഗവും പിടിച്ചെടുക്കാൻ കെഎസ്‌യുവിന് സാധിച്ചിരുന്നുവെന്നും, ആ പോരാട്ടവീര്യമാണ് ഇന്നും പ്രസ്ഥാനത്തിന്റെ ഊർജ്ജമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെഎസ്‌യുവിന്റെ ചരിത്രത്തിൽ രക്തസാക്ഷിത്വം വരിച്ച ധീരരായ പോരാളികൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.
Story Summary
AICC General Secretary K.C. Venugopal commemorated the KSU foundation day by recounting his days as the student union’s state president, marked by brutal police crackdowns like the one at Nandavanam. He highlighted how the memories of those struggles, including a historic incident where A.K. Antony used his blood-stained shirt to ignite protests, remain a source of immense pride and political motivation for him.

