കാസർഗോഡ്: ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കാഞ്ഞങ്ങാട് റേഞ്ചിലെ കൊന്നക്കാട് ബീറ്റിൽ പെട്ട അത്തിയടുക്കം 48 ഏക്കറിലെ സ്വകാര്യ സ്ഥലത്തെ വെള്ളച്ചാലിലും പരിസര പ്രദേശങ്ങളിലും ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് മഴ കനത്തു പെയ്യുന്നതിനാൽ ഉരുൾപൊട്ടലിന്റെ ഉത്ഭവകേന്ദ്രം വ്യക്തമായി തിരിച്ചറിയാനായിട്ടില്ല.(Kasaragod Attiyadukkam Landslide Four Houses Damaged Relief Camps Opened)
അപകടസാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ മരണങ്ങളോ ആളുകളെ കാണാതായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ദേലംപാടി വില്ലേജിലെ പരപ്പയിൽ 14കാരിക്ക് പരിക്കേറ്റിട്ടുണ്ട്. തയ്യേനി (പാലവയൽ വില്ലേജ്), കാറ്റാംകവല (മാലോത്ത് വില്ലേജ്) എന്നിവിടങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
പനത്തടി വില്ലേജിലെ കുറിഞ്ഞി നെല്ലിക്കുന്ന്, ദേലംപാടി വില്ലേജിലെ ഉജ്ജമ്പാടി, പാഡ്രെ വില്ലേജ്, ബയാർ വില്ലേജ് എന്നിവിടങ്ങളിലായി നാല് വീടുകൾ ഭാഗികമായി തകർന്നു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ നിലവിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 37 കുടുംബങ്ങളിൽ നിന്നായി 156 പേർ ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ഇതിൽ 73 പുരുഷന്മാരും 60 സ്ത്രീകളും 27 കുട്ടികളും ഉൾപ്പെടുന്നു.
Story Summary
Heavy rains triggered a landslide at Attiyadukkam in Kasaragod district, damaging four houses across various villages. Authorities have opened four relief camps accommodating 156 people from 37 families as a precautionary measure amid continuing rainfall.


