വയനാട്: കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച മൂന്നാം ദിവസത്തെ ദൗത്യത്തിലാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്.(Kalladi Landslide Disaster Death Toll Rises To Five As Two More Bodies Recovered)
രാവിലെ ഒമ്പത് മണിയോടെ നടത്തിയ പരിശോധനയിലാണ് ഒന്നാമത്തെ മൃതദേഹം കണ്ടെത്തിയത്. ഇത് എസ്‌കവേറ്റർ ഓപ്പറേറ്ററായ മുഹമ്മദ് ഇമ്രാന്റേതാണെന്ന് ആണ് വിവരം. ഇതിന് തൊട്ടുപിന്നാലെ മീനാക്ഷിപ്പുഴ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തത്. എന്നാൽ ഈ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദുരന്തമേഖലയെ നാല് സോണുകളായി തിരിച്ചാണ് നിലവിൽ ദൗത്യസംഘം പരിശോധന നടത്തുന്നത്. ഇതിൽ ഒന്നും മൂന്നും സോണുകളാണ് അപകടസാധ്യതയേറിയ അതീവ പ്രാധാന്യമുള്ള ഇടങ്ങളായി എൻ.ഡി.ആർ.എഫും ഫയർഫോഴ്‌സും വിലയിരുത്തിയിട്ടുള്ളത്. ഇന്ന് മൂന്നാം സോണിലും മീനാക്ഷിപ്പുഴയിലുമാണ് പ്രധാനമായും പരിശോധന കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഒന്നാം സോണിൽ കഡാവർ നായകൾ ചില സൂചനകൾ നൽകിയിരുന്നെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ് (NDRF), വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്നാണ് പുഴയുടെ ഇരുവശങ്ങളിലും പാലത്തിന് സമീപവും പരിശോധന നടത്തുന്നത്.
അതിനിടെ, പ്രദേശത്ത് പെയ്യുന്ന കനത്ത മഴയും തകർന്ന സംരക്ഷണഭിത്തിക്ക് മുകളിലൂടെ വീണ്ടും മണ്ണൊലിച്ചിറങ്ങുന്നതും രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വരും മണിക്കൂറുകളിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും തെരച്ചിലിന്റെ വേഗത. ഇന്നലെ രാത്രി വയനാട്ടിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് രാവിലെ ദുരന്തഭൂമി സന്ദർശിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എം.വി. ജയരാജൻ എന്നിവരും ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന മന്ത്രി എ.പി. അനിൽകുമാറും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
Story Summary
The death toll in the Kalladi landslide disaster has risen to five after two more bodies, including that of excavator operator Muhammad Imran, were recovered on Thursday. Heavy rains and secondary landslides pose significant challenges to the joint rescue operations by NDRF and Fire Force, even as Leader of Opposition Pinarayi Vijayan visited the disaster zone.

