മലപ്പുറം: കൂട്ടായി ഭാരതപ്പുഴ പരിസരത്ത് അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ച പോലീസുകാരെ ലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു (Illegal Sand Smuggling Attack). പുതിയ കടപ്പുറം മുത്താട്ട് വീട്ടിൽ റാസിഖ് (29) ആണ് പിടിയിലായത്. തിരൂർ സ്റ്റേഷനിലെ എസ്.ഐ അനീഷ്, എസ്.സി.പി.ഒ കെ.ആർ. രാജേഷ്, സി.പി.ഒ ടോണി വർഗീസ് എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് പ്രതി അതിക്രമം നടത്തിയത്. യൂണിഫോമിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം, കൂട്ടായി ഭാഗത്തുനിന്നും നിയമവിരുദ്ധമായി പുഴമണൽ കയറ്റി വന്ന ലോറിയെ പാരീസ് എന്ന സ്ഥലത്തുവെച്ച് കൈകാണിച്ച് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി വാഹനം പോലീസിന് നേരെ ഓടിച്ചു കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചതും തുടർന്ന് ലോറിയുമായി കടന്നുകളഞ്ഞതും.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സംഘം പിന്തുടർന്നതോടെ, ലോറിയുടെ പിൻഭാഗം ഉയർത്തി മണൽ മുഴുവൻ റോഡിലേക്ക് തട്ടിയിട്ട് പോലീസ് വാഹനം അപകടപ്പെടുത്താനും പ്രതി തുനിഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്ത പ്രതിയെ അതിസാഹസികമായാണ് തിരൂർ പോലീസ് വലയിലാക്കിയത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശത്ത് അനധികൃത മണൽ ഖനനവും കടത്തും തടയുന്നതിനായി വരും ദിവസങ്ങളിലും കർശനമായ പോലീസ് പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Summary: The Tirur police have arrested a 29-year-old man, Rasiq, for attempting to run over a police patrol team with his truck during an illegal sand smuggling inspection near the Bharathapuzha river. When Sub-Inspector Aneesh and his team tried to stop the sand-laden vehicle at Paris, the accused drove towards them and fled the scene. He further tried to cause an accident by dumping sand onto the road while being pursued by the police vehicle.

