തിരുവനന്തപുരം: കേരള പോലീസ് നടപ്പിലാക്കിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയായ ‘ഓപ്പറേഷൻ തൂഫാൻ’ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂഫാൻ നടപടികൾ കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിലുള്ള ഓരോ നോഡൽ ഓഫീസർമാരെ വീതം നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Home Minister Ramesh Chennithala Announces South India Level Expansion For Operation Toofan Drug Drive)
കേന്ദ്ര ഏജൻസികളെയും അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള വിപുലമായ സംയുക്ത ഓപ്പറേഷനാണ് അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത് പൂർണ്ണമായി തടയും. ഓപ്പറേഷൻ തൂഫാൻ കർശനമായതോടെ കൊറിയർ വഴിയും ഓൺലൈനായും ലഹരിമരുന്ന് എത്തിക്കാൻ മാഫിയ ശ്രമിക്കുന്നുണ്ട്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകൾ യാതൊരു മരുന്നും നൽകരുത്. ക്യാൻസർ മരുന്നുകൾ വരെ ലഹരിക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ, നിയമലംഘനം നടത്തുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ലഹരി മാഫിയക്കെതിരെ പൊതുജനങ്ങൾ നിയമം കൈയിലെടുത്ത് പൊലീസും കോടതിയും ആകേണ്ടതില്ലെന്നും വിവരങ്ങൾ പോലീസിന് കൈമാറുകയാണ് വേണ്ടതെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.
പെരുമ്പാവൂരിൽ തല മൊട്ടയടിച്ച സംഭവം ഓപ്പറേഷൻ തൂഫാന്റെ ശോഭ കെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരി കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ തിരുവനന്തപുരത്തും കൊച്ചിയിലും പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കും. ഇതിനായി 10 പ്രത്യേക കോടതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ല. ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകിയ കത്ത് ഇതുവരെ കിട്ടിയിട്ടില്ല. വരാനിരിക്കുന്ന തീർത്ഥാടന കാലത്ത് ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററായി എഡിജിപി പി. വിജയൻ ഐപിഎസിനെ നിയമിച്ചു. ഉസ്ബെക്കിസ്ഥാനിൽ മരണപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ റീ-പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ എംബസി വിഷയം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Story Summary
Home Minister Ramesh Chennithala announced that ‘Operation Toofan’, Kerala’s anti-drug drive, will be expanded across South India with the appointment of SP-rank nodal officers in neighboring states. Speaking after a South Indian DGPs meet in Thiruvananthapuram, he warned medical stores against selling prescription drugs for substance abuse and announced 10 new NDPS courts.

