തിരുവനന്തപുരം: ഇടവപ്പാതി എത്തുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് കേരളത്തിൽ പലയിടങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.(Heavy Pre Monsoon Rain In Kerala Orange Alert In Idukki And Malappuram Districts)
മറ്റു എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രതാ നിർദ്ദേശവുമുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ തെക്കൻ ജില്ലകളിലും മഴ ശക്തമാകുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടായിരിക്കും.
മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും താമസിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കടൽ കടുത്ത രീതിയിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില ഘട്ടങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റടിക്കാനും മോശം കാലാവസ്ഥ രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Story Summary
Heavy pre-monsoon rains are lashing Kerala, with the Met Department issuing an orange alert for Idukki and Malappuram today. Eight other districts are under a yellow alert, and fishermen have been strictly advised not to venture into the sea due to rough conditions and high-speed winds.

