പ്രധാനാധ്യാപകനെ ആക്രമിച്ച സംഭവത്തിൽ ഗുണ്ട പിടിയിൽ
ചാലക്കുടി: പരിയാരത്ത് വിനോദസഞ്ചാരികളായ പ്രധാന അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. പരിയാരം ഒറ്റക്കൊമ്പൻ സ്വദേശി മുയൽ എബി എന്ന നെല്ലിശ്ശേരി എബിനാണ് (33) പിടിയിലായത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 29ന് കാറിൽ സഞ്ചരിക്കുകയായിരുന്ന മാള സ്വദേശിയുടെ മുന്നിലൂടെ വേഗത കുറച്ച് കിലോമീറ്ററുകളോളം സ്കൂട്ടറോടിച്ച എബിനോട് സൈഡിലൂടെ ഓടിച്ചുകൂടെ എന്നു ചോദിച്ചതിനെ തുടർന്ന് എബിൻ കാറിന്റെ മുൻവശത്തെയും സൈഡിലെയും ചില്ലുകൾ ഹെൽമറ്റ് കൊണ്ട് തകർക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്.
ചാലക്കുടി ഡിവൈ.എസ്.പി ആർ. അശോകൻ, സർക്കിൾ ഇൻസ്പെക്ടർ എം.കെ. സജീവ്, അഡീഷനൽ എസ്.ഐ ജോഫി ജോസ്, ക്രൈംസ്ക്വാഡ് എസ്.ഐമാരായ വി.ജി. സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, എ.എസ്.ഐ പി.എം. മൂസ, സീനിയർ സി.പി.ഒമാരായ എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.