തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കലോത്സവം സുതാര്യമായി നടത്തുന്നതിനായി വിധികർത്താക്കളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.(Mohanlal to be the chief guest for school festival, says Minister V Sivankutty)
തുടർച്ചയായി മൂന്ന് തവണ കലോത്സവങ്ങളിൽ വിധികർത്താക്കളായവരെ ഇത്തവണ ഒഴിവാക്കും. വിധികർത്താക്കൾ പൂർണ്ണമായും വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. അഴിമതിയും പക്ഷപാതവും ഒഴിവാക്കാൻ വിധികർത്താക്കളിൽ നിന്ന് പ്രത്യേക സത്യവാങ്മൂലം എഴുതി വാങ്ങും.
കേന്ദ്ര സർക്കാരിന്റെ ലേബർ കോഡ് സംബന്ധിച്ച വശങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫ. ശ്യാം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരാണ് സമിതിയിലെ പ്രധാനികൾ. സമിതിയിൽ രണ്ട് ലേബർ റിസർച്ച് സ്കോളർമാരും അംഗങ്ങളായിരിക്കും. ഒരു മാസത്തിനകം സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. ലേബർ കോഡിലെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തൊഴിലാളി നേതാക്കൾക്കൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.