മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറം പാങ്ങിലെത്തിച്ചിരുന്നു. ഇന്ന് രാവിലെ പൊള്ളാച്ചിയിൽ നിന്നും പൊലീസ് അകമ്പടിയോടെ ആംബുലൻസുകൾ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി. സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.(Farewell to those who died in the Valparai disaster, funeral of all 9 people will be held this afternoon)
ഒരു മണിക്കൂറോളം സ്കൂളിൽ പൊതുദർശനമുണ്ടാകും. തുടർന്ന് മൃതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വലിയൊരു ജനസമൂഹം സ്കൂൾ പരിസരത്ത് തടിച്ചുകൂടിയിരിക്കുകയാണ്. മന്ത്രി വി. ശിവൻകുട്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖർ നേരിട്ടെത്തി അന്തിമോപചാരമർപ്പിച്ചു.
മരിച്ച ഒൻപതു പേരുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മുൻപായി വിവിധ ഇടങ്ങളിൽ പൂർത്തിയാകും. പി. അജിതയുടെ ഭൗതിക ശരീരം പുലാമന്തോളിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ഷൊർണ്ണൂരിൽ സംസ്കാരം നടത്തും. ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം സംസ്കാരം. റംലത്തിൻ്റെ സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സുഹറ, മകൻ ഹിഷാം എന്നിവരുടേത് ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിലും, അബ്ദുൽ മജീദ്, ഭാര്യ റുഖിയ എന്നിവരുടേത് മാട്ടാത്ത് ഖബർസ്ഥാനിലും, സാജിതയുടേത് പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിലും, ഷക്കീനയുടേത് പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടക്കും.
അപകടത്തിൽപ്പെട്ട 13 പേരിൽ നാലുപേരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്. അത്ഭുതകരമായി രക്ഷപ്പെട്ട 11കാരിയായ മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സഹദിൻ മുഹമ്മദിനെ വാർഡിലേക്ക് മാറ്റി. മുഹമ്മദ് ഹാഫിസ് (ഡ്രൈവർ), നൗഷാദ് (സ്കൂൾ ഡ്രൈവർ) എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. ഇവരുടെ നില ഇപ്പോഴും ഗുരുതരമാണ്.

