തിരുവനന്തപുരം: തലസ്ഥാനത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സി.പി.എം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് വിശദീകരണം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ (DGP Rawada Chandrasekhar meets Ramesh Chennithala).
ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഡിജിപിയും സംഘവും നിലവിലെ സ്ഥിതിഗതികൾ ബോധിപ്പിച്ചത്. ഇന്റലിജൻസ് ഐജി പി. വിജയൻ, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഡിജിപിക്കൊപ്പമുണ്ടായിരുന്നു.
ബുധനാഴ്ച തലസ്ഥാന നഗരിയിൽ വെച്ച് കേന്ദ്ര ഏജൻസിക്ക് നേരെ പരസ്യമായ അക്രമം അരങ്ങേറിയിട്ടും അത് തടയുന്നതിൽ പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തൽ ശക്തമാണ്. ഇത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് അടിയന്തിര വിശദീകരണം തേടിയത്. തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയെ നേരിൽ കണ്ടത്.
സംഭവത്തിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോട് ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണറുടെയും കേന്ദ്രത്തിന്റെയും കടുത്ത ഇടപെടലിന് പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അക്രമത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
സംഭവത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും, ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒളിവിൽ പോയ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും ഡിജിപി മന്ത്രിയെ ധരിപ്പിച്ചു.
Story Summary: Following the assault on ED officials outside Opposition Leader Pinarayi Vijayan’s house, DGP Rawada Chandrasekhar met Home Minister Ramesh Chennithala at his residence to provide an official explanation. Accompanied by Intelligence IG P. Vijayan and advisor Hemachandran, the DGP briefed the minister after the Home Department faced heavy criticism and caught queries from the Central Government and Governor.

