കൊച്ചി: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ കെവിൻ ബി. മാത്യുവിന്റെ ഇടപാടുകാരെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. സിനിമ മേഖലയിലുള്ളവരും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുമാണ് ഇയാളുടെ പ്രധാന ഉപഭോക്താക്കളെന്നാണ് സൂചന. തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിൻ വൻകിട ഡീലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.(Drug bust in Kochi, Kevin’s clients include film stars and doctors)
ഡിജെ പാർട്ടികൾക്ക് എത്തുന്നവർക്കും നഗരത്തിലെ ‘വൈറ്റ് കോളർ’ ഡ്രഗ് പാർട്ടികൾക്കും കെവിൻ ലഹരി എത്തിച്ചിരുന്നു. വിവിധ ആശുപത്രികളിലെ യുവ ഡോക്ടർമാർക്ക് താൻ ലഹരി നൽകിയിരുന്നതായി കെവിൻ പോലീസിന് മൊഴി നൽകി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളെയും പെൺകുട്ടികളെയും ഇയാൾ സംഘത്തിൽ എത്തിച്ചിരുന്നു. പിന്നീട് ഇവരെ ലഹരി കടത്തുന്നതിനുള്ള ഏജന്റമാരായി ഉപയോഗിക്കുകയായിരുന്നു ഇയാളുടെ രീതി.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയ അഭിഭാഷകൻ, ദന്തഡോക്ടർ എന്നിവർക്ക് ലഹരി എത്തിച്ചു നൽകിയത് കെവിനാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കെവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച ഇടപാടുകാരുടെ പട്ടിക പോലീസ് തയ്യാറാക്കി വരികയാണ്. വരും ദിവസങ്ങളിൽ സിനിമാ മേഖലയിലുള്ളവർ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം നീളും.

