കൊച്ചി: വിവാദമായ മുനമ്പം തർക്കഭൂമി വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’. മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പത്രത്തിന്റെ പുതിയ മുഖപ്രസംഗം.(Deepika Editorial Hits Out At Waqf Board Demands CM VD Satheesan To Resolve Munambam Issue)
വഖഫ് ബോർഡിന്റെ ഈ നടപടി മുനമ്പത്തെ 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മറിച്ച് മതേതര കേരളത്തെയാകെ വെല്ലുവിളിക്കുന്നതാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. തങ്ങളുടേതെന്ന് തോന്നുന്ന ഏത് സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ രാജ്യത്ത് വരുത്തിവെച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർക്കുന്നത് നന്നായിരിക്കുമെന്നും, രാജ്യത്ത് തീവ്രഹിന്ദുത്വ വളർത്തുന്നതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകുമെന്നും ദീപിക ഓർമ്മിപ്പിക്കുന്നു.
കേന്ദ്രസർക്കാർ വഖഫ് നിയമം ഭേദഗതി ചെയ്തെങ്കിലും, അതിന് മുൻപ് തന്നെ ഈ മതനിയമക്കുരുക്കിൽ പെട്ടുപോയ മുനമ്പം നിവാസികളെ രക്ഷിക്കാൻ ആ ഭേദഗതിയിൽ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ഇത് മുനമ്പത്തെ വേട്ട തുടരാൻ വഖഫ് ബോർഡിന് സഹായകരമായി. മുൻപ് ഭരണത്തിലിരുന്ന പിണറായി സർക്കാർ വിഷയത്തിൽ കുറെയൊക്കെ ശ്രമിച്ചെങ്കിലും പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ, തങ്ങൾ അധികാരത്തിലെത്തിയാൽ ’10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമേ മുനമ്പത്തുള്ളൂ’ എന്ന് പ്രസ്താവിച്ചിരുന്നു. ഈ വാഗ്ദാനം ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ദീപിക വിരൽ ചൂണ്ടുന്നത്.
കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലും പുതിയ സർക്കാർ റദ്ദാക്കിയപ്പോൾ, അതിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അന്ന് സ്വന്തം സ്ഥലം വിൽക്കാനോ പണയം വെയ്ക്കാനോ കഴിയാതെ ദുരിതത്തിലായ മനുഷ്യരുടെ അതേ അവസ്ഥയിലാണ് ഇന്ന് മുനമ്പത്തെ ജനങ്ങൾ. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് മുൻപ് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക്, സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പത്തിൽ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ കഴിയില്ലേ എന്ന് മുഖപ്രസംഗം ചോദ്യമുന്നയിക്കുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന് ആവശ്യപ്പെടുന്ന മുഖപ്രസംഗം; അതുവരെ ’10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകുമെന്നും പറഞ്ഞാണ് അവസാനിക്കുന്നത്.
Story Summary
The Catholic daily ‘Deepika’ published a fierce editorial against the Waqf Board for registering Munambam land on the Umeed portal, demanding the notices be revoked and the Waqf pillars thrown into the Arabian Sea. The editorial strictly reminded CM VD Satheesan of his past opposition promise to resolve the Munambam land dispute in ’10 minutes’.

