തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ അതിരൂക്ഷമായ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം പിണറായി വിജയന്റെ ധാർഷ്ട്യവും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ശരീരഭാഷയുമാണെന്ന് യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.(CPM Thiruvananthapuram District Secretariat Criticism Against Pinarayi Vijayan And M V Govindan)
ഒരു പ്രവർത്തക സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ പോലും മുഖ്യമന്ത്രി തടഞ്ഞത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പാർട്ടിയിലെ പ്രായപരിധി വ്യവസ്ഥകളിൽ പിണറായി വിജയന് മാത്രം എന്തിനാണ് ഇളവ് നൽകിയതെന്നും നേതാക്കൾ ചോദ്യമുയർത്തി. തോൽവിക്ക് ശേഷവും പിണറായിയെ പ്രതിപക്ഷ നേതാവാക്കാൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗത്തിൽ വിമർശനമുയർന്നു.
യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നത്, എന്നാൽ ഇവിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സാധാരണക്കാരന് പ്രവേശനമില്ലായിരുന്നു. മുഷിഞ്ഞ ഷർട്ട് ഇട്ട് വരുന്നവരെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ മാറ്റിനിർത്തുന്ന അവസ്ഥയായിരുന്നുവെന്നും നേതാക്കൾ ആക്ഷേപമുന്നയിച്ചു.
മുൻ മന്ത്രിമാരായ എം.ബി. രാജേഷും വീണ ജോർജും പൂർണ്ണ പരാജയമായിരുന്നുവെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. വീണ ജോർജ് മുൻപ് നടത്തിയ വെല്ലുവിളി ജനങ്ങളോടായിരുന്നുവെന്നും അതിനുള്ള കൃത്യമായ മറുപടിയാണ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയതെന്നും നേതാക്കൾ തുറന്നടിച്ചു. അതേസമയം, സ്വന്തം വീട്ടിൽ നിന്ന് പോലും തനിക്ക് വിമർശനമുണ്ടെന്ന് എം വി ഗോവിന്ദൻ സമ്മതിച്ചു. കണ്ണാടിയിൽ നോക്കാറുണ്ടോ എന്നും, പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടുനോക്കണമെന്നും മകൻ പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
Story Summary
The CPM Thiruvananthapuram District Secretariat witnessed intense criticism against Pinarayi Vijayan’s “arrogant body language” and his office’s functioning, citing them as key reasons for the assembly election defeat. Party Secretary M V Govindan admitted to personal and public criticism regarding his press interactions but defended the candidacy of his wife, P K Shyamala.

