തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളിൽ കനത്ത അമർഷവും രൂക്ഷവിമർശനവും പുകയുന്നു. ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് പിണറായി വിജയന്റെയും എം. വി. ഗോവിന്ദന്റെയും വിരുദ്ധ തരംഗമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് താഴെത്തട്ടിലുള്ള കമ്മിറ്റികളുടെ വിലയിരുത്തൽ.(CPM Internal Rebellion District Committees Slams Pinarayi Vijayan and MV Govindan Over Poll Defeat)
തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ നയങ്ങൾക്കെതിരെ അംഗങ്ങൾ പരസ്യമായി രംഗത്തുവന്നു. ഏറ്റവും നിശിതമായ രാഷ്ട്രീയ കടന്നാക്രമണം ഉണ്ടായത് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ്. തിരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിയാൻ പ്രധാന കാരണം കണ്ണൂർ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും അവിടുത്തെ നേതാക്കളുടെ ധാർഷ്ട്യവുമാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി അടിയന്തരമായി പിരിച്ചുവിടണമെന്ന അസാധാരണമായ ആവശ്യം പോലും തിരുവനന്തപുരത്ത് ചില അംഗങ്ങൾ മുന്നോട്ടുവെച്ചു.
എം. വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനം അടിയന്തരമായി ഒഴിയണമെന്നും ആവശ്യമുണ്ടായി എന്നാണ് വിവരം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശനമുണ്ടായി. അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്നുള്ള അകൽച്ചയും പദപ്രയോഗങ്ങളിലെ ധാർഷ്ട്യവുമാണ് ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണുണ്ടായത്. മുതിർന്ന നേതാവായ എം. എം. മണിയെ ഉടുമ്പൻചോലയിൽ ഇത്തവണ സ്ഥാനാർത്ഥിയാക്കാതിരുന്നത് വലിയ തിരിച്ചടിയായെന്ന് ഇടുക്കിയിൽ വിലയിരുത്തപ്പെട്ടു. മറ്റ് പല പ്രമുഖ നേതാക്കൾക്കും രണ്ട് ടേം വ്യവസ്ഥയിൽ സംസ്ഥാന നേതൃത്വം ഇളവ് നൽകിയപ്പോൾ എം. എം. മണിയെ മാത്രം തഴഞ്ഞത് അണികൾക്കും വോട്ടർമാർക്കും ഇടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി.
Story Summary
Following the assembly election defeat, intense internal criticism has erupted within CPM district committees against former CM Pinarayi Vijayan and Party Secretary M V Govindan. The Thiruvananthapuram district committee demanded Govindan’s resignation and slammed Pinarayi’s style, while the Idukki committee blamed the state leadership for denying a seat to M M Mani in Udumbanchola, which led to significant setbacks.

